സ്വന്തം ലേഖകന്‍
കല്‍പറ്റ: വേനല്‍ രൂക്ഷമായതോടെ പശ്ചിമഘട്ടവനാന്തരങ്ങളെ കാട്ടുതീ വിഴുങ്ങുന്നു. വയനാട്ടില്‍ തോല്‍പ്പെട്ടി, കുഞ്ഞോം, തലപ്പുഴ ഭാഗങ്ങളില്‍ കാട്ടുതീ വ്യാപകമായെങ്കില്‍ ഒരുപരിധി വരെ നിയന്ത്രിക്കാനായി. അതേസമയം നീലഗിരി ബയോസ്ഫിയര്‍ റിസര്‍വില്‍ വരുന്ന ഗൂഡല്ലൂര്‍, ഊട്ടി, കൂനൂര്‍, മുതുമലൈ കടുവാസങ്കേതം എന്നിവിടെങ്ങളില്‍ ഹെക്ടര്‍കണക്കിന് വനം അഗ്നിക്കിരയായി. ഇവിടെങ്ങളില്‍ ഇപ്പോഴും മുളങ്കാടുകള്‍ ഉള്‍പ്പെടെ കത്തിയമരുകയാണ്.
വയനാടതിര്‍ത്തി ജില്ലയായ നീലഗിരിയില്‍ ഏകദേശം 50,000 ഏക്കറിനടുത്ത് വനം കത്തിനശിച്ചതായാണ് തമിഴ്‌നാട് വനംവകുപ്പ് നല്‍കുന്ന വിവരം. മുതുമല കടുവാസങ്കേതത്തില്‍ മാത്രം നൂറേക്കറിലധികം വനം കത്തിച്ചാമ്പലായി. ഗൂഡല്ലൂര്‍ ഡിവിഷനില്‍ പതിനായിരത്തിന് മുകളിലും ഊട്ടി, കൂനൂര്‍ ഡിവിഷനുകളില്‍ 20000ത്തോളവും അഗ്നിക്കിരയായി. ഫയര്‍ലൈന്‍ സ്ഥാപിക്കാന്‍ ഫണ്ട് ലഭിക്കാത്തതും കടുത്ത വരള്‍ച്ചയുമാണ് ഇവിടെ കാട്ടുതീ നിയന്ത്രണതീതമാകാന്‍ കാരണമായത്. അപൂര്‍വ സസ്യജാലങ്ങള്‍ മുതല്‍ വന്യജീവികളും സൂക്ഷ്മജീവികളും കാട്ടുതീ വെന്തു വെണ്ണീരായി. അതേസമയം വയനാട്ടില്‍ കാട്ടുതീ തടയാനുള്ള പദ്ധതികള്‍ ഫലംകണ്ടു.
2014 മാര്‍ച്ചില്‍ വയനാട്ടില്‍ സംഘടിതമായി കാടിന് തീയിട്ടിരുന്നു. ഈ കാലയളവിലുണ്ടായ കാട്ടുതീ മനുഷ്യനിര്‍മ്മിതവും ആസൂത്രിതവുമാണെന്ന് കണ്ടെത്തിയിരുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വിഷയം കത്തിനില്‍ക്കുമ്പോഴായിരുന്നു അന്ന് വയനാട്ടില്‍ കാടിന് തീയിട്ടത്. ഇത് സംബന്ധിച്ചുള്ള കൈംബ്രാഞ്ച് അന്വേഷണം ഇപ്പോഴും തുടരുകയാണ്.