എവിടെ സാംസ്‌കാരിക പ്രവര്‍ത്തകര്‍? പുനത്തില്‍ കുഞ്ഞബ്ദുല്ല വീട്ടുതടങ്കലില്‍; പുറത്തിറങ്ങാനോ ഫോണ്‍ചെയ്യാനോ അവകാശമില്ല

കോഴിക്കോട്: സാംസ്‌കാരികേരളത്തിന് തന്നെ ഞെട്ടല്‍ സമ്മാനിക്കുന്നതാണ് സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുല്ലയെ വീട്ടുതടങ്കിലാക്കിയെന്ന വാര്‍ത്ത. അദ്ദേഹത്തിന്റെ മരുമകനാണ് ആരേയും കാണാന്‍ പോലും അനുവദിക്കാതെ പുനത്തിലിനെ വീടിനുള്ളില്‍ അടച്ചിട്ടിരിക്കുന്നത്. സ്വജീവിതത്തിലെ അരാജകത്വങ്ങളെ മഹത്വവല്‍ക്കരിച്ചു പുനത്തില്‍ സംസാരിക്കുന്നതാണ് മക്കള്‍ക്കും മരുമക്കള്‍ക്കും നീരസം ഉണ്ടാക്കിയത്. ഇതിന്റെ പ്രത്യാഘാതമാണ് അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കാന്‍ മരുമകനെ പ്രേരിപ്പിച്ചത് എന്നാണു വിവരം. കോഴിക്കോട് ബീച്ചിനടുത്തുള്ള മകന്റെ ഫഌറ്റിലാണ് അദ്ദേഹത്തെ പാര്‍പ്പിച്ചിരിക്കുന്നത്. പുനത്തില്‍ വിഷാദരോഗത്തിന് അടിമയായി എന്നും സൂചനയുണ്ട്. മാസങ്ങളായി അദ്ദേഹത്തെ പുറത്തുപോകാന്‍ അനുവദിക്കാറില്ലായിരുന്നു. കാണാനെത്തുന്ന സുഹൃത്തുക്കളെപ്പോലും വീടിനുള്ളിലേക്ക് കയറ്റിവിടില്ലായിരുന്നു. ടിവി, ഫോണ്‍ എന്നിങ്ങനെ പുറംലോകവുമായി ബന്ധപ്പെടാനുള്ള എല്ലാ സൗകര്യങ്ങളും നിഷേധിച്ചു. മദ്യപാനത്തിന്റെ പേരില്‍ പീഡിപ്പിക്കുകയും ചെയ്യുന്നുണ്ട്. അദ്ദേഹം വിഷാദരോഗത്തിന് അടിപ്പെട്ടിരിക്കുകയാണെന്ന് സെക്യൂരിറ്റിജീവനക്കാരനെ സ്വാധീനിച്ച് പുനത്തിലിനെ കണ്ട സുഹൃത്താണു വെളിപ്പെടുത്തിയത്. ഗള്‍ഫില്‍നിന്ന് വല്ലപ്പോഴുമെത്തുന്ന മകന്‍ മാത്രമാണ് ആശ്വാസം എന്നു കുഞ്ഞബ്ദുള്ള പറഞ്ഞതായി സുഹൃത്ത് വ്യക്തമാക്കി. എന്നാല്‍ പുനത്തില്‍ കുറച്ചുകാലമായി പുറത്തിറങ്ങാതിരുന്നിട്ടും സാഹിത്യ-സാംസ്‌കാരികമേഖലയിലുള്ളവരൊന്നും ഇക്കാര്യം അന്വേഷിക്കാന്‍പോലും തയ്യാറായിരുന്നില്ല.

© 2024 Live Kerala News. All Rights Reserved.