വിധവ വിവാഹഭ്യര്‍ഥന നിരസിച്ചു; ഇരുപത്തിയേഴുകാരന്‍ യുവതിയുടെ വീടിന്റെ മുറ്റത്ത് ആത്മഹത്യ ചെയ്തു; ജയരാജിന്റെ പെണ്ണുകാണല്‍ ചടങ്ങ് ഇന്നായിരുന്നു

ആലപ്പുഴ: വിധവ വിവാഹാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. കഞ്ഞിക്കുഴി പഞ്ചായത്ത് പുലക്കാട്ടുചിറയില്‍ പൊന്നപ്പന്റെ മകന്‍ ജയരാജാണു മരിച്ചത്. ഇന്നലെ പുലര്‍ച്ചെ ഒന്നോടെ ആലപ്പുഴ ഉദയാ സ്റ്റുഡിയോയ്ക്കു പിന്നില്‍ യുവതിയുടെ വാടകവീടിന്റെ മുറ്റത്തായിരുന്നു ആത്മഹത്യ. ജയരാജിന്റെ പെണ്ണുകാണല്‍ ഇന്നു നടക്കാനിരിക്കെയാണു മരണം. പത്തു വയസുള്ള മകനും അമ്മയ്ക്കുമൊപ്പം ആറു മാസമായി ഈ വീട്ടിലാണു യുവതിയുടെ താമസം. ഒരു വര്‍ഷത്തോളമായി നിരന്തരം പ്രണയാഭ്യര്‍ഥന നടത്തിയിരുന്ന ജയരാജ് ശനിയാഴ്ച രാത്രി പത്തോടെ അവിടെച്ചെന്ന് വിവാഹത്തിനു സമ്മതിക്കണമെന്ന് ആവശ്യപ്പെട്ടു. യുവതി താക്കീത് ചെയ്തതോടെ സ്ഥലംവിട്ട ഇയാള്‍ ഫോണിലൂടെ വീണ്ടും വിവാഹാഭ്യര്‍ഥന നടത്തി. അതും നിരസിക്കപ്പെട്ടതോടെ വീടിന്റെ മുറ്റത്തു ജീവനൊടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. പിന്നീട് വീട്ടുമുറ്റത്തെത്തിയ ജയരാജ് കൈത്തണ്ട മുറിച്ച് വീടിന്റെ ഭിത്തിയില്‍ രക്തംകൊണ്ട് യുവതിയുടെ പേരെഴുതി ഇഷ്ടമറിയിച്ചു. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന വിഷദ്രാവകം കഴിച്ചശേഷം വീടിന്റെ മുന്നിലെ കഴുക്കോലില്‍ കയര്‍ കുരുക്കി തൂങ്ങി. ഓരോന്നു ചെയ്യുമ്പോഴും കാര്യം വീടിനുള്ളിലായിരുന്ന യുവതിയോട് ഉച്ചത്തില്‍ പറഞ്ഞുകൊണ്ടിരുന്നു. യുവതി വിവരമറിയിച്ചതിനെത്തുടര്‍ന്ന് ആലപ്പുഴ നോര്‍ത്ത് സ്‌റ്റേഷനില്‍ നിന്നു പോലീസ് എത്തിയപ്പോഴേക്കും ജയരാജിന്റെ മരണം സംഭവിച്ചിരുന്നു. ഇയാളുടെ പോക്കറ്റില്‍ നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു.

© 2024 Live Kerala News. All Rights Reserved.