സംവിധായകന്‍ പണം തട്ടി; എന്ന് നിന്റെ മൊയ്തീന്‍ സിനിമയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ശമ്പളം നല്‍കിയില്ല; ആര്‍എസ് വിമലിനെതിരെ സഹസംവിധായകന്‍ രംഗത്ത്

തിരുവനന്തപുരം: കാഞ്ചനമാലയ്ക്കും സംഗീത സംവിധായകന്‍ രമേഷ് നാരായണനും പിന്നാലെ എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ആര്‍ എസ് വിമലനെതിരെ ചിത്രത്തിന്റെ സഹ സംവിധായകനും രംഗത്ത്. ചിത്രത്തില്‍ മൂന്നു മാസക്കാലം സഹ സംവിധായകനായിരുന്ന ആര്‍.ജെ.രാജനാണ് സാമ്പത്തിക തട്ടിപ്പെന്ന ആരോപണങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്. സിനിമയില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ക്ക് ശമ്പളം നല്‍കിയില്ലെന്നും സിനിമയുടെ പേരില്‍ വിമല്‍ പണം തട്ടിയെടുത്തു എന്നുമാണ് ആക്ഷേപം. ഒരു വര്‍ഷം എടുത്താണ് 111 സീനുകളുള്ള സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കുന്നത്. 110 ദിവസം എടുത്താണ് സിനിമ ചിത്രീകരിച്ചത്. തുടക്കം മുതല്‍ സംവിധായകന്‍ വിമലും നിര്‍മ്മാതാക്കളും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. അഞ്ചര കോടി രൂപ കൈയില്‍ കൊടുത്താല്‍ ഈ സിനിമ പാക്കേജായി തീര്‍ത്തു കൊടുക്കാം എന്നാണ് വിമല്‍ ആദ്യം പറഞ്ഞത്. എന്നാല്‍ നിര്‍മ്മാതാവ് അതിന് തയ്യാറായില്ല. പിന്നീട് സിനിമയുടെ ചെലവ് എങ്ങനെ കൂട്ടാമോ അത്രത്തോളം വിമല്‍ കൂട്ടി. മുഴുവന്‍ ആറര കോടി രൂപ സിനിമയ്ക്ക് ചെലവായിട്ടുണ്ട്. അത് 12 കോടി എന്ന നിലയിലേക്ക് പിന്നീട് മാറ്റി. സിനിമയുടെ ചിത്രീകരണം അരംഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഞങ്ങള്‍ക്ക് ശമ്പളം തന്നില്ലന്ന് രാജന്‍ ആരോപിക്കുന്നു. സംവിധായക ടീമിന്റെ മുഴുവന്‍ തുകയും വിമലിന്റെ കൈയ്യിലായിരുന്നു. സംവിധാന സഹായികള്‍ക്ക് ആര്‍ക്കും സിനിമ റിലീസ് ചെയ്തിട്ടു പോലും പൈസ നല്‍കിയില്ല. സിനിമയുടെ ആദ്യ ദിനം മുതല്‍ പുറത്തിറങ്ങുന്നതുവരെ മൊയ്തീനു വേണ്ടി വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ട്. സംവിധാന സഹായികളില്‍ ഒരാളായ ബിനു സിനിമ തീര്‍ന്ന ശേഷം ആശുപത്രിയിലായിരുന്നു. ബിനു അര്‍ബുദ രോഗിയാണ് ഇപ്പോള്‍ ചികിത്സ നടന്നു കൊണ്ട് ഇരിക്കുകയാണ്. ഇതുവരെയും വിമല്‍ ബിനു വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. സിനിമയ്ക്ക് ശേഷം എങ്ങനെയും പണം സമ്പാദിക്കുക എന്ന ലക്ഷ്യം മാത്രമേ വിമലിനുണ്ടായിരുന്നത്. കാഞ്ചനമാലമൊയ്തീന്‍ കഥയായതു കൊണ്ടും സിനിമയുടെ ഭാഗമായി നിന്ന ഏവരുടെയും കഠിന പ്രയ്തനം കൊണ്ടുമാണ് സിനിമ വിജയിച്ചത്.ഞങ്ങള്‍ സിനിമയെയാണ് സ്‌നേഹിച്ചത് വിമലിനെയല്ല. അതുകൊണ്ടാണ് ആരും ഇതുവരെയും ഇതൊന്നും പുറത്ത് പറയാത്തത്. സിനിമയുടെ വസ്ത്രാലങ്കാരം നടത്തിയ കുമാര്‍ എടപ്പാളിന് വരെ ഇനിയും മുഴുവന്‍ പണം നല്‍കിയിട്ടില്ലെന്നും രാജന്‍ ആരോപിച്ചു.

© 2024 Live Kerala News. All Rights Reserved.