തമിഴിലെ സൂപ്പര്‍ഹിറ്റ് നിര്‍മ്മാതാവ് കടക്കെണിയില്‍; ജപ്തിഭീഷണി; തിരിച്ചടിയായത് വിക്രം-ഷങ്കര്‍ കൂട്ടുകെട്ടിലെ ഐ

ചെന്നൈ: തമിഴില്‍ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച ആസ്‌കാര്‍ ഫിലിംസ് ഉടമ രവിചന്ദ്രനാണ് കടക്കെണിയിലായത്. ഷങ്കര്‍-വിക്രം കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ
ഐ സാമ്പത്തികമായി വിജയമായിരുന്നു എങ്കിലും രവിചന്ദ്രന് സിനിമ നഷ്ടം വരുത്തി. സിനിമ നിര്‍മ്മിക്കുന്നതിനായി രവിചന്ദ്രന്‍ എടുത്ത ലോണ്‍ തിരിച്ചടയ്ക്കാത്തതിനാല്‍ നിര്‍മ്മാതാവിന്റെ വീടും ഓഫീസും ബാങ്ക് ജപ്തി ചെയ്തിരുന്നു. ഇപ്പോള്‍ കോയമ്പത്തൂരുള്ള രവിചന്ദ്രന്റെ 35 കോടിയുടെ സ്വത്ത് ലേലത്തിനുണ്ടെന്ന് ബാങ്ക് പരസ്യം ചെയ്തിട്ടുണ്ട്. അന്യന്‍, ദശാവതാരം, വേലായുധം, തുടങ്ങി ഒരു പിടി ഹിറ്റ് സിനിമകളുടെ നിര്‍മ്മാതാവാണ് ആസ്‌കാര്‍ രവിചന്ദ്രന്‍. ജയം രവി നായകനായി എത്തിയ ഭൂലോകമാണ് രവിചന്ദ്രന്‍ നിര്‍മ്മാതാവായി അവസാനം തീയേറ്ററുകളില്‍ എത്തിയ ചിത്രം. മലയാളത്തില്‍ അനൂപ് മേനോന്‍ നായകനായി എത്തിയ ലക്കി ജോക്കേഴ്‌സ് എന്ന സിനിമയും രവിചന്ദ്രന്‍ നിര്‍മ്മിച്ചിട്ടുണ്ട്. ജുറാസിക് വേള്‍ഡ് അടക്കമുള്ള ഹോളിവുഡ് ചിത്രങ്ങളുടെ വിതരണക്കാരനായും ആസ്‌കാര്‍ രവിചന്ദ്രന്‍ ശ്രദ്ധ നേടിയിട്ടുണ്ട്. 110 കോടിയായിരുന്നു ഐയുടെ നിര്‍മ്മാണ ചിലവ്. 75 കോടിയാണ് സിനിമയുടെ പ്രചരണ പരിപാടികള്‍ക്കായി ചിലവഴിച്ചത്. ആസ്‌കാര്‍ ഫിലിംസ് സാമ്പത്തിക പ്രതിസന്ധിയില്‍ ആയതോടെ കമല്‍ഹാസന്റെ വിശ്വരൂപം 2വിന്റെ റിലീസും പ്രതിസന്ധിയിലായിരിക്കുകയാണ്. എങ്ങനെ പ്രതിസന്ധിയില്‍ കരകയറുമെന്നാലോചിക്കുകയാണ് രവിചന്ദ്രന്‍.

© 2024 Live Kerala News. All Rights Reserved.