ദളിതന്‍ കുളിച്ച ക്ഷേത്രക്കുളം പുണ്യാഹം തളിച്ച് ശുദ്ധിവരുത്തി; ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിക്കെതിരെ വ്യാപക പ്രതിഷേധം

കോഴിക്കോട്: ദളിതന്‍ കുളിച്ച ക്ഷേത്രക്കുളം പുണ്യാഹം തളിച്ച് ശുദ്ധിവരുത്തിയെന്ന് ആരോപണം.ചാതുര്‍വര്‍ണ്യ വ്യവസ്ഥിതി വീണ്ടും കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ദളിതര്‍ പറഞ്ഞു.കൊയിലാണ്ടി കൊണ്ടംവള്ളി അയ്യപ്പക്ഷേത്രക്കുളത്തിലാണ് ശുദ്ധികര്‍മ്മകള്‍ ചെയ്യിച്ച് പുണ്യാഹം തളിച്ചത്. ക്ഷേത്രം നവീകരിക്കാന്‍ ക്ഷേത്ര ഭരണാധികാരികളായ അയ്യപ്പസേവാ സമിതിക്കാരുടെ സഹകരണത്തോടെ നവീകരണകമ്മിറ്റി രൂപവത്കരിച്ചു. ഈ കമ്മിറ്റിയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തത് ദളിതനെ. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചു. നവീകരണ പ്രവൃത്തികള്‍ പുരോഗമിക്കവെ ഒന്നാം ഘട്ട പ്രവൃത്തി കഴിഞ്ഞെന്നു പറഞ്ഞു ദളിതനെ പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റി. പിന്നീട് പ്രവൃത്തി പൂര്‍ത്തിയാക്കി 2015 ഒക്ടോബര്‍ 17ന് ക്ഷേത്രക്കുള സമര്‍പ്പണം നടത്തുകയും ചെയ്തു. ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിലായിരുന്നു സമര്‍പ്പണ പരിപാടി. അഞ്ചു ബ്രാഹ്മണര്‍ മുഴുവന്‍ പൂജാകര്‍മകളും നടത്തിയായിരുന്നു സമര്‍പ്പണം. സമര്‍പ്പണ സമയത്ത് ക്ഷേത്രം തന്ത്രിക്ക് ദക്ഷിണ നല്‍കിയതും ആദ്യ സ്‌നാനം നടത്തിയതും നേരത്തെ പ്രസിഡന്റായിരുന്ന ദളിതനായിരുന്നു.

ജനുവരി 26ന് ശുദ്ധികര്‍മ്മം നടത്തിയതെന്ന് സംഘടനകള്‍ ആരോപിക്കുന്നു. ക്ഷേത്രകമ്മിറ്റിയുടെയോ തന്ത്രിയുടെയോ അറിവില്ലാതെയാണ് കര്‍മ്മം നടത്തിയത്. ആദ്യ സ്‌നാനം സവര്‍ണനെക്കൊണ്ട് നടത്തിക്കുകയും ചെയ്‌തെന്നാണ് സംഘടനാ നേതാക്കളുടെ പറഞ്ഞു.ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂമുള്ള കരുണാകരനാണ് പുനസമര്‍പ്പണം നടത്തിയതെന്നാണ് ഇവര്‍ പറയുന്നത്. മുന്‍ എംഎല്‍എ പി. വിശ്വനും ചടങ്ങില്‍ പങ്കെടുത്തതായി ദളിത് സംഘടനാ നേതാക്കള്‍ അറിയിച്ചു. ഭാരതീയ പട്ടിക ജനസമാജം രക്ഷാധികാരി എംഎം ശ്രീധരന്‍, മേഖലാ സെക്രട്ടറി പി.എം.ബി നടേരി, സംസ്ഥാന സമിതി കണ്‍വീനര്‍ ശശീന്ദ്രന്‍ ബപ്പന്‍കാട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

© 2024 Live Kerala News. All Rights Reserved.