കോണ്‍ഗ്രസുമായുള്ള സഖ്യത്തെച്ചൊല്ലി സിപിഎം പൊളിറ്റ് ബ്യൂറോയില്‍ ഭിന്നത; തീരുമാനം കേന്ദ്രകമ്മിറ്റിക്ക്; കേരളഘടകം ശക്തമായ എതിര്‍പ്പില്‍

ന്യൂഡല്‍ഹി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന് സിപിഎം ബംഗാള്‍ ഘടകം ആവശ്യപ്പെട്ടിരുന്നു.ഇതേ ചൊല്ലിയാണിപ്പോള്‍ പോളിറ്റ് ബ്യൂറോ യോഗത്തില്‍ ഭിന്നതയുണ്ടായിരിക്കുന്നത്. സഖ്യവുമായി ബന്ധപ്പെട്ട് പി.ബിയില്‍ തീരുമാനവുമായില്ല. ബംഗാള്‍ നേതാക്കളും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സഖ്യത്തിന് അനുകൂലമായ നിലപാടെടുത്തു. എന്നാല്‍ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രന്‍പിള്ള തുടങ്ങിയവരും കേരള ഘടകവും സഖ്യമുണ്ടാക്കുന്നതിനെ ശക്തമായി എതിര്‍ത്തു. ഇതേതുടര്‍ന്ന് തീരുമാനം കേന്ദ്ര കമ്മിറ്റിക്ക് വിട്ടു. കേന്ദ്രകമ്മിറ്റിയിലെ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാകും തീരുമാനം. ചൊവ്വാഴ്ച വൈകുന്നേരം നാലിന് തുടങ്ങിയ പോളിറ്റ് ബ്യൂറോ യോഗം രാത്രി 10 വരെ നീണ്ടു. ബംഗാളില്‍നിന്നുള്ള ബിമന്‍ ബോസ്, സൂര്യകാന്ത് മിശ്ര തുടങ്ങിയ പി.ബി അംഗങ്ങള്‍ ബംഗാള്‍ സംസ്ഥാന സമിതി വലിയ ഭൂരിപക്ഷത്തോടെ തീരുമാനിച്ച കോണ്‍ഗ്രസ് സഖ്യത്തിന് അനുമതി നല്‍കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചു. ബംഗാള്‍ ജനതയുടെ പൊതുവികാരം തൃണമൂല്‍ കോണ്‍ഗ്രസിനെതിരാണെന്നും അത് മുതലെടുക്കാന്‍ കഴിയുന്ന രാഷ്ട്രീയ സമീപനം സ്വീകരിക്കണമെന്നും ബംഗാള്‍ ഘടകം പി.ബിയെ അറിയിച്ചു. സഖ്യമുണ്ടാക്കിയില്ലെങ്കില്‍ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം.എ. ബേബി തുടങ്ങി കേരളത്തില്‍ നിന്നുള്ളവര്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന് വാദിച്ചു. അതേസമയം കേന്ദ്രകമ്മിറ്റിയോഗത്തില്‍ വി എസ് അച്യുതാന്ദന്‍ സഖ്യതീരുമാനത്തെ പിന്തുണച്ചേക്കുമെന്നാണ് വിവരം.

© 2024 Live Kerala News. All Rights Reserved.