അയല്‍സംസ്ഥാന തൊഴിലാളികള്‍ പ്രതിവര്‍ഷം നാട്ടിലേക്കയക്കുന്നത് 17500 കോടി; അറുപത് ശതമാനം തൊഴിലാളികളും നിര്‍മ്മാണമേഖലയില്‍; കേരളത്തില്‍ തൊഴില്‍രഹിതര്‍ ദേശീയ ശരാശരിയേക്കാള്‍ മൂന്നിരട്ടി

കൊച്ചി: അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് പ്രതിവര്‍ഷം 175000 കോടി രൂപ ജന്മനാട്ടിലേക്ക് അയക്കുന്നത്.
കേരളത്തിലെ തൊഴിലില്ലായ്മാ നിരക്ക് ദേശിയ തലത്തില്‍ റെക്കോര്‍ഡിലേക്ക് ഉയരുമ്പോഴാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ നേട്ടം കൊയ്യുന്നതെന്ന് സാമ്പത്തിക വലോകന റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു. മറ്റു സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ വിയര്‍പ്പൊഴുക്കി നാട്ടിലേക്ക് അയക്കുന്നത് കോടികളാണ്. ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, ആസാം, ബിഹാര്‍, ഒറീസ എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും. കേരളത്തില്‍ അഭ്യസ്തവിദ്യരുടെ എണ്ണം വര്‍ധിച്ചതും വൈറ്റ് കോളര്‍ സംസ്‌കാരം രൂപപ്പെടുകയും ചെയ്തതോടെയാണ് ദൈവത്തിന്റെ സ്വന്തം നാട് അയല്‍സംസ്ഥാന തൊഴിലാളികളുടെ ഗള്‍ഫായത്. 70 ശതമാനത്തിലധികം അന്യസംസ്ഥാന തൊഴിലാളികള്‍ക്കും പ്രതിദിനം 300 രൂപ വേതനം ലഭിക്കുന്നു. ഒരു അന്യസംസ്ഥാന തൊഴിലാളിയുടെ വാര്‍ഷിക വരുമാനം ശരാശരി 70000 രൂപ. നിര്‍മ്മാണ മേഖലയിലാണ് അന്യസംസ്ഥാന തൊഴിലാളികളില്‍ 60 ശതമാനവും പണിയെടുക്കുന്നത്. അതേസമയം കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയെക്കാള്‍ മൂന്നിരട്ടിയാണെന്നും അവലോകന റിപ്പോര്‍ട്ടിലുണ്ട്. നാഗാലാന്റും ത്രിപുരയും മാത്രമാണ് തൊഴിലില്ലായ്മ നിരക്കില്‍ കേരളത്തിന് മുകളിലുള്ളതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2010 ല്‍ 12643 പേര്‍ക്കാണ് എംപ്ലോയ്‌മെന്റ് എക്‌സചേഞ്ച് വഴി നിയമനം ലഭിച്ചിരുന്നു. 2015ല്‍ 5855 പേര്‍ക്കാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലൂടെ നിയമനം നല്‍കാനായത്. 2015 വരെയുള്ള കണക്കനുസരിച്ച് 36 ലക്ഷത്തിലധികം പേരാണ് സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്ടര്‍ ചെയ്തിട്ടുള്ളത്. ആഭ്യസ്ഥവിദ്യരായവരുടെ എണ്ണം ഭീമമായി വര്‍ദ്ധിക്കുന്നുതും അതിന് അനുസൃതമായി വൈറ്റ് കോളര്‍ തൊഴിലുകള്‍ സൃഷ്ടിക്കാനാവാത്തതും വെല്ലുവിളിയായി കേരളത്തിന് മുന്നിലുണ്ടാവും. അതേസമയം കേരളം സാമ്പത്തികമായി ഒട്ടും പിന്നിലല്ല.

© 2024 Live Kerala News. All Rights Reserved.