മൈക്രോഫിനാന്‍സ് തട്ടിപ്പുക്കേസ് രജിസ്റ്റര്‍ ചെയ്യാമെന്ന് വിജിലന്‍സ് കോടതി; വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ അന്വേഷണം

തിരുവനന്തപുരം: മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവ്. മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. എസ്എന്‍ഡിപി യോഗം പ്രസിഡന്റ് എംഎന്‍ സോമന്‍ മൈക്രോഫിനാന്‍സ് ചുമതലയുള്ള കെകെ മഹേഷ് പിന്നോക്ക വികസന കോര്‍പറേഷന്‍ എംഡി എന്‍ നജീബ് എന്നിവര്‍ക്കെതിരെയാണ് പ്രാഥമിക അന്വേഷണം.മാര്‍ച്ച് അഞ്ചിന് കോടതി കേസ് വീണ്ടും പരിഗണിക്കും. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ ഹര്‍ജിയില്‍ വിജിലന്‍സ് പ്രത്യേക കോടതിയാണ് ഇന്ന് വിധി പറഞ്ഞത്. വ്യാജരേഖ ചമച്ചു മൈക്രോഫിനാന്‍സ് വായ്പയുടെ പേരില്‍ അഞ്ചുകോടി രൂപ തട്ടിയെടുത്ത കേസില്‍ വെള്ളാപ്പള്ളി നടേശനെതിരെ ജപ്തി നടപടികള്‍ ആരംഭിച്ചിരുന്നു. പിന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷനില്‍ നിന്നാണ് വെള്ളാപ്പള്ളി നടേശന്‍ വ്യാജരേഖകള്‍ ചമച്ച് അഞ്ചുകോടി രൂപ നേടിയത്. ഈ പണം ഇതുവരെ തിരിച്ചടച്ചിട്ടില്ല. മൈക്രോ ഫിനാന്‍സിന്റെ പേരില്‍ തട്ടിപ്പ് നടത്തി എന്ന പത്രവാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്നാണ് വായ്പ നല്‍കിയ തുകയുടെ ഉപയോഗം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ നല്‍കുവാന്‍ പിന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ വെള്ളാപ്പള്ളിക്ക് ആദ്യം നോട്ടീസ് നല്‍കിയത്. ഇതനുസരിച്ച് വെള്ളാപ്പള്ളി നല്‍കിയ റിപ്പോര്‍ട്ടിലാണ് നേരത്തെ നല്‍കിയ വ്യാജ സംഘങ്ങളുടെ പേരുകള്‍ ആവര്‍ത്തിച്ചത്. ഇതില്‍ ജില്ലാ മാനേജര്‍മാര്‍ പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തുവന്നത്. കൊല്ലം ജില്ലാ മാനേജര്‍ മാനേജിങ് ഡയറക്റ്റര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് വായ്പ നല്‍കിയ അഞ്ചുകോടിയില്‍ 4.75 കോടിയും വകമാറ്റിയതായി കണ്ടെത്തിയത്. 2014 ജൂണ്‍ 19നാണ് 250 സ്വയം സഹായ സംഘങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ വീതം നല്‍കാന്‍ വെള്ളാപ്പള്ളിക്ക് വായ്പ അനുവദിച്ചത്. ഇതില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തുക തിരിച്ചടക്കാന്‍ 2015 ഡിസംബര്‍ മൂന്ന് വരെയായിരുന്നു പിന്നോക്ക സമുദായ കോര്‍പ്പറേഷന്‍ ജില്ലാ മാനേജര്‍ സമയം അനുവദിച്ചിരുന്നത്.

© 2024 Live Kerala News. All Rights Reserved.