ചന്ദ്രബോസ് വധക്കേസില്‍ തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി വിധി ഇന്ന്; നിഷാമിന് വധശിക്ഷ കിട്ടുമോ?

തൃശൂര്‍: ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഇന്ന് തൃശൂര്‍ അഡീ. സെഷന്‍സ് കോടതി ഇന്ന് വിധി പറയും. പ്രതി മുഹമ്മദ് നിഷാം കുറ്റക്കാരനാണോ എന്ന് ഇന്നറിയാം. മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് ചന്ദ്രബോസിനെ നിഷാം കാറിടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ ചന്ദ്രബോസിന്റേത് അപകടമരണമാണെന്ന വാദമായിരുന്നു പ്രതിഭാഗത്തിന്റേത്. പ്രതിക്ക് ഉയര്‍ന്ന ശിക്ഷതന്നെ ലഭിക്കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. ഈ സാഹചര്യത്തില്‍ നിഷാമിന് വധശിക്ഷ കിട്ടുമോയെന്നാണ് അറിയാനിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരി 29നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. അന്ന് പുലര്‍ച്ചെയായിരുന്നു ശോഭാസിറ്റിയിലേക്ക് ഇരച്ചെത്തിയ മുഹമ്മദ് നിഷാമിന്റെ ഹമ്മര്‍ കാര്‍ ചന്ദ്രബോസിന്റെ ശരീരത്തിലേക്ക് പാഞ്ഞ് കയറിയത്. അരിശം അവസാനിക്കാതെ നിഷാം ചന്ദ്രബോസിനെ ക്രൂരമായി മര്‍ദ്ദിച്ചു. നുറുങ്ങിയ ശരീരത്തിലെ ശേഷിക്കുന്ന ജീവെന്റെ തുടിപ്പ് ഫെബ്രുവരി 16ന് നിലച്ചു.
സമീപകാലത്ത് കേരളം ചര്‍ച്ച ചെയ്ത സമാനതകളില്ലാത്ത ക്രൂരകൃത്യമായിരുന്നു ചന്ദ്രബോസിന്റെ വധം. ഒരു കുടുംബത്തിന്റെ അത്താണിയായിരുന്നു ചന്ദ്രബോസ് എങ്കില്‍ കേസിലെ പ്രതി മുഹമ്മദ് നിഷാം ഉന്നതസ്വാധീനമുള്ള വ്യവസായ പ്രമുഖനായിരുന്നു. ആക്രമണം നടന്ന രണ്ട് മണിക്കൂറിനുള്ളില്‍ പിടിയിലകപ്പെട്ട നിസാം പിന്നീട് കാപ്പ ചുമത്തപ്പെട്ടതിന്റെ ബലത്തില്‍ ഇതുവരെയും ജയില്‍ മോചിതനായിട്ടില്ല. വിചാരണയുടെ ആദ്യദിനത്തില്‍ ഒന്നാംസാക്ഷി അനൂപിന്റെ തുടര്‍ച്ചയായുള്ള മൊഴിമാറ്റം, നിസാമിന്റെ ഭാര്യ അമലിന്റെ കൂറുമാറ്റം ഇതെല്ലാം കേസില്‍ നിര്‍ണ്ണായകമായി. നിഷാം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയാല്‍ത്തന്നെ ശിക്ഷ സംബന്ധിച്ചുള്ള വിധി അടുത്ത ദിവസങ്ങളിലാകാനാണ് സാധ്യത.

© 2024 Live Kerala News. All Rights Reserved.