ലാവലിന്‍കേസില്‍ കീഴ്‌കോടതി വിധിയുടെ നിലനില്‍പ്പ് സംശയകരം; ഫെബ്രുവരി അവസാനവാരം കേസ് പരിഗണിക്കും; ഹൈക്കോടതി നിരീക്ഷണം പ്രസക്തം

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനടക്കമുളള പ്രതികളെ കുറ്റവിമുക്തമാക്കിയ കീഴ്‌കോടതി വിധിയുടെ നിലനില്‍പ് സംശയകരമെന്ന് ഹൈക്കോടതി നിരീക്ഷണം. സര്‍ക്കാരിന്റെ ഉപഹര്‍ജി തീര്‍പ്പാക്കിയുളള വിധിയില്‍ ഹൈക്കോടതിയുടെ നിര്‍ണായക നിരീക്ഷണം. പൊതുഖജനാവിന് നഷ്ടമുണ്ടായ കേസാണിത്. പ്രതികളെ വിചാരണ കൂടാതെ വെറുതെ വിട്ടെന്നത് ശരിയെങ്കില്‍ അതു പൊതുപ്രസക്തമാണെന്നും വിധിയില്‍ ചൂണ്ടിക്കാട്ടുന്നു.ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെയുള്ള ഹര്‍ജി ഫെബ്രുവരി അവസാനവാരം പരിഗണിക്കാനാണ് ഹൈക്കോടതിയുടെ തീരുമാനം. കേസ് വേഗം പരിഗണിക്കണമെന്ന സര്‍ക്കാര്‍ അപേക്ഷ തീര്‍പ്പാക്കിയാണു ജസ്റ്റിസ് പി. ഉബൈദ് കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. പൊതു ഖജനാവിനു നഷ്ടമുണ്ടാക്കിയ കേസെന്ന നിലയില്‍ ഇതിനു പ്രാധാന്യം നല്‍കേണ്ടതുണ്ടെന്നു കോടതി നിരീക്ഷിച്ചിരുന്നു. പത്തും പതിനഞ്ചും വര്‍ഷം പഴക്കമുള്ള കേസുകള്‍ വരെ പരിഗണിക്കാനുണ്ടെങ്കില്‍ പ്രാധാന്യം പരിഗണിച്ച് പരമാവധി വേഗത്തില്‍ തീര്‍പ്പാക്കാന്‍ ശ്രമിക്കുമെന്നും കോടതി പറഞ്ഞിരുന്നു. ഹൈക്കോടതി നിരീക്ഷണം പിണറായി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗുണമോ ദോഷമോ എന്നത് ഫെബ്രുവരിയില്‍ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരുമ്പോള്‍ വ്യക്തമാകും.

© 2024 Live Kerala News. All Rights Reserved.