പമ്പയിലെ ആറാട്ടില്‍ നിന്നും സ്ത്രീകളെ വിലക്കി; ദേവസ്വബോര്‍ഡ് കൂടുതല്‍ സ്ത്രീവിരുദ്ധ നടപടിയുമായി മുന്നോട്ട്; സര്‍ക്കാറിന് മൗനം

ശബരിമല: പതിറ്റാണ്ടുകളായി സ്ത്രീ-പുരുഷ ഭേദമന്യേ എല്ലാവരും പങ്കെടുത്തിരുന്ന പമ്പാ ആറാട്ടില്‍ നിന്നും സ്ത്രീകള്‍ക്ക് മാത്രം വിലക്കേര്‍പ്പെടുത്തി. ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാര്‍ച്ച് 23നാണ് പമ്പയില്‍ ആറാട്ട് നടക്കുന്നത്. സ്ത്രീകള്‍ ആറാട്ടില്‍ പങ്കെടുക്കുന്നത് ദേവഹിതത്തിന് എതിരാണ്. അതുകൊണ്ട് ഇത്തവണ പത്തിനും അമ്പതിനും മദ്ധ്യേ പ്രായമുളള സ്ത്രീകള്‍ എത്തുന്നത് തടയുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭഗവാന്റെ ആറാട്ട് സമയത്ത് സ്ത്രീകള്‍ എത്തുന്നത് ദേവഹിതത്തിന് എതിരാണെന്ന് തന്ത്രിമാരും, ദൈവജ്ഞന്‍മാരും നേരത്തെ തന്നെ വിധിച്ചിട്ടുണ്ട്. ഇത് ഹൈക്കോടതി ശരിവെക്കുകയും ചെയ്തിട്ടുണ്ട്. ശബരിമലയില്‍ എത്തി ഭഗവാനെ കാണുവാന്‍ കഴിയാത്തതിനാല്‍ പമ്പയില്‍ ആറാട്ടുസമയത്ത് കണ്ടുതൊഴാം എന്നാണ് വിശ്വാസികളായ സ്ത്രീകള്‍ ധരിച്ചിരുന്നത്. എന്നാല്‍ ആ ധാരണ തെറ്റാണ്. ഇനിയുളള കാലം ഇത് തുടരാന്‍ കഴിയില്ല. വിശ്വാസികള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് ബോധവത്കരണം നല്‍കും. അതേസമയം എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് വൃശ്ചിക മാസത്തിലെ കറുത്തവാവിന് പമ്പയില്‍ എത്താമെന്നും അദ്ദേഹം വിശദീകരിച്ചു. അന്നേദിവസം നടക്കുന്ന ദശരഥജടായുബലിതര്‍പ്പണ ദിനത്തില്‍ സ്ത്രീകള്‍ക്ക് പമ്പയിലിറങ്ങി ബലിതര്‍പ്പണം നടത്താം. കൂടാതെ അവിടെയുളള ഗണപതി, ഹനുമാന്‍,ദേവി, ശ്രീരാമ ക്ഷേത്രങ്ങളില്‍ അന്നേദിവസം സ്ത്രീകള്‍ക്ക് ദര്‍ശനം നടത്താനുളള സജ്ജീകരണങ്ങള്‍ ദേവസ്വം ഒരുക്കുമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. അതേസമയം ശബരിമല സന്നിധാനത്ത് സ്ത്രീകള്‍ പ്രവേശിക്കുന്നതിന് അനുകൂല നിലപാട് സുപ്രീംകോടതിപോലും സ്വീകരിക്കുമ്പോഴാണ് പമ്പയിലേക്ക് പോലും സ്ത്രീകളെ വിലക്കുന്നത്. ദേവസ്വംബോര്‍ഡ് കൂടുതല്‍ സ്ത്രീവിരുദ്ധമായ നിലപാടിലേക്ക് നീങ്ങുന്നതിന്റെ ഭാഗമാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

© 2024 Live Kerala News. All Rights Reserved.