ജക്കാര്‍ത്ത: ഇന്തൊനീഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ ഭീകരാക്രമണത്തില്‍ ഏഴ്‌മരണം. പതിനാലംഗ അക്രമിസംഘം നടത്തിയ സ്‌ഫോടന പരമ്പരയിലും വെടിവയ്പ്പിലുമാണ് ഇത്രയും മരണം. ആറു സ്ഥലത്തു സ്‌ഫോടനം നടന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ ഉയരുമെന്നാണ് വിലയിരുത്തല്‍. ഭീകരര്‍ തിയറ്റര്‍ സമുച്ചയത്തില്‍ ഒളിച്ചിരിക്കുന്നുവെന്നും പൊലീസ് തിയറ്റര്‍ വളഞ്ഞുവെന്നും ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അക്രമിസംഘത്തില്‍ 14 പേര്‍ വരെ ഉണ്ടെന്ന് ഇന്തൊനീഷ്യന്‍ പൊലീസ് അറിയിച്ചു. വെടിവയ്പ്പില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായാണ് സൂചന. പ്രസിഡന്റിന്റെ കൊട്ടാരം, ഐക്യരാഷ്ട്രസംഘടനാ ഓഫിസ് എന്നിവയ്ക്കു സമീപമുള്ള ജംഗ്ഷനിലാണ് സ്‌ഫോടനങ്ങള്‍ നടന്നത്. സ്ഥലത്തുനിന്നു ജനങ്ങളെ ഒഴിപ്പിച്ചു. തുര്‍ക്കി, പാക്കിസ്ഥാന്‍ എംബസികള്‍ക്ക് സമീപവും സ്‌ഫോടനം ഉണ്ടായി. ഇന്തോനീഷ്യയുടെ സെന്‍ട്രല്‍ ബാങ്കും ഈ മേഖലയിലാണ്.
ഒരു സ്‌ഫോടനം നഗരത്തിലെ പ്രമുഖ ഷോപ്പിങ് മാളായ സറീനാ മാളിനു മുന്‍പിലാണ് നടന്നത്. സ്‌ഫോടനം നടക്കുന്നതിന് മുന്‍പ് ഐഎസിന്റെ ഭീഷണി സന്ദേശം വന്നിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സ്റ്റാര്‍ബക്‌സ് കഫേയില്‍ മൂന്നു ചാവേറുകള്‍ പൊട്ടിത്തെറിച്ചുവെന്നും ചില വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, തുര്‍ക്കിയിലെ പൊലീസ് ആസ്ഥാനത്തിന് നേരെയുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. 36 പേര്‍ക്ക് പരുക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ചാവേര്‍, കാര്‍ പൊലീസ് ആസ്ഥാനത്തേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തകില്‍ ജക്കാര്‍ത്തയിലെ കടുത്ത ഭീതിയിലാണ്. സംഭവത്തിന് പിന്നില്‍ ഐഎസ് ആണെന്ന് സംശയിക്കുന്നതായി ഇന്തൊനേഷ്യന്‍ സര്‍ക്കാറിനെ ഉദ്ധരിച്ച് പാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു