മള്‍ഡയിലെ കലാപ ഭൂമിയിലേക്ക് പുറപ്പെട്ട ബിജെപി സംഘം അറസ്റ്റില്‍; സുരക്ഷയുടെ ഭാഗമായുള്ള നിരോധനാജ്ഞ ലംഘിച്ചതിനാണ് അറസ്റ്റ്

കൊല്‍ക്കത്ത: മള്‍ഡ കലാപ ഭൂമിയിലേക്ക് പുറപ്പെട്ട ബിജെപി വസ്തുതാ അന്വേഷണ സംഘമാണ് അറസ്റ്റിലായത്. മള്‍ഡ കലാപത്തെക്കുറിച്ച് അന്വേഷിക്കുവാന്‍ ബിജെപി നിയോഗിച്ചതാണ് വസ്തുതാ പഠന സംഘത്തെ. പശ്ചിമ ബംഗാളില്‍ ദിവസങ്ങളായി തുടര്‍ന്നിരുന്ന കലാപത്തെക്കുറിച്ച് അന്വേഷിക്കുവാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ച മൂന്നംഗ സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഘര്‍ഷ ബാധിത മേഖലയായ കാലിയചക്കില്‍ സുരക്ഷ മുന്‍നിര്‍ത്തി നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുളളതിനാല്‍ അങ്ങോട്ട് പോകാനുളള ഇവരുടെ ശ്രമത്തെ തടയുമെന്ന് നേരത്തെ പൊലീസ് അറിയിച്ചിരുന്നു. എംഎല്‍എ എസ്.എസ്. അഹ്‌ലുവാലിയ, ഭൂപേന്ദ്രയാദവ്, ബി.ജി. റാം എന്നിവരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നവര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ജനുവരി 18ന് മാള്‍ഡ സന്ദര്‍ശിക്കാനിരിക്കെയാണ് ബിജെപിയുടെ വസ്തുതാ പഠന സംഘത്തെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രവാചകനെ അപമാനിച്ചെന്ന് ചൊല്ലി ബംഗാളിലെ മള്‍ഡയില്‍ മുസ്ലിം മതമൗലീകവാദികള്‍ സൃഷ്ടിച്ച കലാപത്തെക്കുറിച്ച് മമത ബാനര്‍ജി സര്‍ക്കാറിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയിരുന്നു.

ഹിന്ദുമഹാസഭ നേതാവ് കമലേഷ് തിവാരിയുടെ പരാമര്‍ശങ്ങള്‍ മുഹമ്മദ് നബിയെ അപമാനിക്കുന്നതാണെന്ന് ആരോപിച്ചുകൊണ്ടാണ് ജനുവരി മൂന്നാം തീയ്യതി പശ്ചിമബംഗാളിലെ മള്‍ഡ ജില്ലയില്‍ അഞ്ജുമാന്‍ അഹ്ലെ സുന്നത്തുല്‍ ജമാത്ത് ഒരു പ്രതിഷേധറാലി സംഘടിപ്പിച്ചിരുന്നു. തിവാരിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ രാജ്യത്ത് നടന്ന ഒടുവിലത്തെ പ്രതിഷേധ പ്രകടനമായിരുന്നു അത്. എന്നാല്‍ മറ്റ് റാലികളില്‍ നിന്നും വ്യത്യസ്തമായി പ്രതിഷേധ റാലി അക്രമാസക്തമായിമാറുകയും കലാപം പൊട്ടിപ്പുറപ്പെടുകയും ചെയ്തു.. അതിര്‍ത്തി രക്ഷാ സേനയുടെ വാഹനമടക്കം ഇരുപതിലേറെ വാഹനങ്ങള്‍ കലാപകാരികള്‍ അഗ്‌നിക്കിരയാക്കി. കാലിയചക് പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കുകയും കൊള്ളയടിക്കുകയും വാഹനം കത്തിക്കുകയും ചെയ്തു. പ്രദേശത്തെ നിരവധി ഹൈന്ദവ വീടുകള്‍ക്കു ആക്രമികള്‍ തീയിട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിരുന്നു. തടയാന്‍ ശ്രമിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകനെ ആക്രമകാരികള്‍ വെടിവെച്ചു. നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. പിന്നീട് പോലീസ് ഇടപെട്ടതോടെയാണ് കലാപം ഒതുങ്ങിയത്. കലാപത്തിനന് നേതൃത്വം നല്‍കിയ പത്തുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്ത് സമാധാനം നിലനിര്‍ത്തുന്നതിന് മുന്‍കരുതലായി ബുധനാഴ്ച്ച ഒരു ബി.ജെ.പി എം.എല്‍.എയെയും പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ തൃണമൂല്‍ കോണ്‍ഗ്രസും മമത ബാനര്‍ജിയും സംരക്ഷിക്കുന്നതായി ബിജെപി ആരോപിച്ചു.

© 2024 Live Kerala News. All Rights Reserved.