ഗുര്‍ദാസ്പൂര്‍ എസ് പി സല്‍വീന്ദര്‍ സിംഗിനെതിരെ അഞ്ചു വനിതാ കോണ്‍സ്റ്റബിളുമാര്‍ പീഡനക്കേസ് കൊടുത്തു; ഭീകരര്‍ തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് ഇയാള്‍ വ്യക്തമാക്കിയിരുന്നു

ഗുര്‍ദാസ്പൂര്‍: പത്താന്‍കോട്ട് ഭീകരാക്രമണ സംഭവത്തില്‍ സംശയ നിഴലിലുള്ള ഗുര്‍ദാസ്പൂര്‍ എസ്പി സല്‍വീന്ദര്‍ സിങ്ങിനെതിരെ പീഡിപ്പിക്കാന്‍ശ്രമിച്ചെന്ന ആരോപണവുമായി വനിതാ പൊലീസുകാര്‍ രംഗത്ത്. ഇയാള്‍ക്കെതിരെ അഞ്ച് വനിതാ കോണ്‍സ്റ്റബിള്‍മാര്‍ ഡിജിപിക്കു പരാതി നല്‍കിയിരുന്നു.തങ്ങളോട് മോശമായി പെരുമാറാന്‍ ശ്രമിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് അവര്‍ പരാതി നല്‍കിയിരിക്കുന്നത്. അതിരുവിട്ടതായിരുന്നു എസ്പിയുടെ സംഭാഷണമെന്നും പരാതിയില്‍ പറയുന്നു. തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോകുന്നതിനു രണ്ടുദിവസം മുന്‍പ് സല്‍വീന്ദറിനെ ജലന്ധറില്‍ ആംഡ് പൊലീസ് അസിസ്റ്റന്റ് കമന്‍ഡാന്റായി സ്ഥലംമാറ്റിയിരുന്നു. വനിതാ പൊലീസുകാരുടെ പരാതി അന്വേഷിക്കാന്‍ ഡിജിപി ചുമതലപ്പെടുത്തിയ ഐജി ഗുരുപ്രീത് കൗറിനു മുന്‍പാകെയും വനിതാ പൊലീസുകാര്‍ ആരോപണം ആവര്‍ത്തിക്കുകയാണു ചെയ്തത്. എന്നാല്‍ ചില തല്‍പരകക്ഷികള്‍ തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നാണ് സല്‍വീന്ദര്‍ സിങ് പറയുന്നു. തന്നെ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ച ശേഷമാണ് ഭീകരര്‍ പത്താന്‍കോട്ട് വ്യോമതാവളത്തില്‍ ആക്രമണം നടത്തിയതെന്നാണ് സല്‍വീന്ദര്‍ സിങ് പറയുന്നത്. എന്നാല്‍ സല്‍വീന്ദറിനൊപ്പം ആക്രമിക്കപ്പെട്ട ജ്വവലറി ഉടമയുടെയും പാചകക്കാരന്റെയും മൊഴികള്‍ തമ്മില്‍ വൈരുധ്യം ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുകയാണ്. പത്താന്‍കോട്ടു നിന്ന് 40 കിലോമീറ്റര്‍ അകലെ ഗ്രാമപ്രദേശമായ ഗുല്‍പ്പൂര്‍ഇംലി എന്ന സ്ഥലത്ത് ഔദ്യോഗിക വാഹനത്തില്‍ പോകുമ്പോഴാണ് ഭീകരര്‍ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചതെന്നാണ് സല്‍വീന്ദര്‍ നല്‍കിയിരിക്കുന്ന മൊഴി. ഇതില്‍ അടിമുടി വൈരുധ്യമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

© 2024 Live Kerala News. All Rights Reserved.