പത്താന്‍കോട്ട്: ലഫ്. കേണല്‍ ഇ. കെ. നിരഞ്ജന്‍ മരിക്കാനിടയായത് കൊല്ലപ്പെട്ട രണ്ടാമത്തെ ഭീകരന്റെ ശരീരത്തില്‍ സ്‌ഫോടകവസ്തുക്കളുണ്ടോ എന്ന പരിശോധനിക്കിടെയെന്ന് സൈനിക വൃത്തങ്ങള്‍. സാധാരണ യന്ത്രങ്ങള്‍ ഉപയോഗിച്ചു ചെയ്യുന്ന പരിശോധന നിരഞ്ജന്‍ നേരിട്ടു ചെയ്യുകയായിരുന്നു. നിരഞ്ജന്‍ ആ സമയത്ത് ബോംബ് സ്യൂട്ട് ധരിച്ചിരുന്നില്ലെന്ന് അധികൃതര്‍ പറയുന്നു
ഞായറാഴ്ച രാവിലെ 7.30 ആയപ്പോഴാണ് ഭീകരരുടെ മൃതശരീരം നീക്കം ചെയ്യാനും ശരീരത്തില്‍ സ്‌ഫോടകവസ്തുക്കള്‍ കെട്ടിവച്ചിട്ടുണ്ടെങ്കില്‍ അതു നിര്‍വീര്യമാക്കാനും എന്‍എസ്ജി ബോംബ് സ്‌ക്വാഡ് പ്രവര്‍ത്തനം തുടങ്ങിയത്. ആദ്യത്തെ മൃതദേഹം എടുക്കുന്നതിനു മുന്‍പു സുരക്ഷാ വാഹനം അവിടെ പരിശോധിച്ചു. സ്‌ഫോടനസാധ്യതയുള്ള ഒന്നുമില്ലെന്നു കണ്ട് ആ മൃതദേഹം 50 മീറ്ററോളം കൊണ്ടുവന്നു തിരിച്ചും മറിച്ചും പരിശോധിച്ചു.
രണ്ടാമത്തെ മൃതദേഹത്തെയും കെട്ടിവലിച്ചാണു കൊണ്ടുവന്നത്. എന്നാല്‍, പരിശോധനയ്ക്കായി നിരഞ്ജന്‍തന്നെ നേരിട്ടു കുനിഞ്ഞു നിന്നു തിരിച്ചിട്ടു. ആ സമയം മൃതദേഹത്തില്‍ കെട്ടിവച്ചിരുന്ന ഗ്രനേഡ് വന്‍ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. നിരഞ്ജന്‍ രാജ്യത്തിന്റെ ദു;ഖമാകുമ്പോളും സുരക്ഷ കവചത്തിന്റെ അഭാവമാണ് മരണത്തില്‍ കലാശിച്ചത്.