പത്താന്‍കോട്ട്:പത്താന്‍കോട്ട് വ്യോമസേന താവളത്തില്‍ കയറിയ രണ്ട് ഭീകരരെകൂടി ഇന്ന് വധിച്ചതോടെ കൊല്ലപ്പെടുന്ന ഭീകരരുടെ എണ്ണം ആറായി.സൈനിക നടപടി വിജയകരമായി പൂര്‍ത്തിയാക്കിയതായി സുരക്ഷാ സേന അറിയിച്ചു.പത്താന്‍കോട്ട് വ്യേമസേന താവളത്തില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ പഞ്ചാബില്‍ ആയുധങ്ങളുമായി മൂന്നുപേരെ പിടികൂടി. പാക്കിസ്ഥാന്‍, ചൈന, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിര്‍മ്മിച്ച ആയുധങ്ങളും പാക്ക് മൊബൈല്‍ സിം കാര്‍ഡുകളും ഇവരില്‍ നിന്നും കണ്ടെടുത്തു. എകെ 47 തോക്കുകളും തിരകളും കണ്ടെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പഞ്ചാബിലെ മൊഹാലിയില്‍ വച്ചാണ് മൂന്നു പേരെ പിടികൂടിയത്. ഇന്ന് ഉച്ചയ്ക്ക് വീണ്ടും പത്താന്‍കോട്ട്് ഉഗ്രസ്‌ഫോടനം നടന്നിരുന്നു. ഭീകരര്‍ ഒളിച്ചിരിക്കുന്ന കെട്ടിടത്തിന് സമീപത്താണ് സ്‌ഫോടനം. ഉദ്യോഗസ്ഥര്‍ താമസിക്കുന്ന കെട്ടിടത്തിലാണ് ഭീകരര്‍ ഒളിഞ്ഞിരിക്കുന്നത്. വ്യോമസേനാ താവളത്തിന്റെ സ്ഥലം വളരെ വലുതാണ്. അതിനാല്‍ തിരച്ചില്‍ അവസാനിക്കാന്‍ ഇനിയും സമയമെടുക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്‍എസ്ജിയും ഗരുഡ് സേനയും ഒന്നിച്ചാണ് ഭീകരരുമായി ഏറ്റുമുട്ടല്‍ നടത്തുന്നത്. വ്യോമസേന വിമാനങ്ങള്‍ അടക്കമുള്ളവയുടെ സുരക്ഷ ഉറപ്പാക്കിയാണ് നടപടി. ഇവിടുള്ള എല്ലാ ഉദ്യോഗസ്ഥരും ആയുധങ്ങളും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തും. ഇതൊരു ചെറിയ നഗരത്തിനു സമമാണ്. കുടുംബങ്ങളായി ഇവിടെ താമസിക്കുന്നവരുണ്ട്, സ്‌കൂളുകളുണ്ട്.
വ്യോമസേന താവളത്തിലെ ആയുധങ്ങളും വിമാനങ്ങളും നശിപ്പിക്കുകയായിരുന്നു ഭീകരരുടെ ലക്ഷ്യമെന്ന് സൈനിക മേധാവിയും വ്യക്തമാക്കി. എന്നാല്‍ ആ നീക്കത്തെ നമ്മള്‍ തകര്‍ത്തു. ഇവിടുള്ളതെല്ലാം സുരക്ഷിതമാണ്. വ്യോമസേന ഉദ്യോഗസ്ഥര്‍ താമസിക്കുന്ന കെട്ടിടത്തിനുള്ളിലാണ് ഭീകരര്‍ ഒളിച്ചിരുന്നത്. ഏറ്റുമുട്ടലിന്റെ ഭാഗമായ എല്ലാവരെയും അഭിനന്ദിക്കുന്നു. രാജ്യത്തിനു വേണ്ടി ജീവന്‍ നല്‍കിയവരെയും പരുക്കേറ്റവരെയും നമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഏറ്റുമുട്ടലിനെപ്പറ്റിയുള്ള വിവരങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെയാണോ അതോ തിരച്ചിലിന്റെ ഭാഗമായി സൈന്യം തന്നെ നടത്തുന്നതാണോ എന്നത് വ്യക്തമല്ല.