സ്വന്തംലേഖകന്‍
ന്യൂഡല്‍ഹി: ഐഎഎസ് ഉദ്യോഗസ്ഥരെ സൗകര്യപൂര്‍വം സ്ഥലം മാറ്റാന്‍ ഇനി സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കഴിയില്ല. കേന്ദ്രസര്‍വീസ് ചട്ടം ഭേദഗതി ചെയ്തതോടെ ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതുള്‍പ്പെേെട ഇനി കേന്ദ്ര സര്‍ക്കാറിനേ കഴിയു. ക്വാറി മാഫിയക്കെതിരെ നടപടിയെടുത്ത കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍. പ്രശാന്തിനെ സ്ഥലം മാറ്റാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ നീക്കം ഇതോടെ മരവിക്കും. ഡിജിപി ജേക്കബ് തോമസിന് മൂക്കയറിടലും സംസ്ഥാന സര്‍ക്കാറിന് ബാലികേറാമലയാവും.
മാത്രമല്ല ഐഎഎസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെങ്കിലും ഇനി മുതല്‍ പ്രധാനമന്ത്രിയുടെ അനുവാദം വേണം. രാഷ്ട്രീയ പകപോക്കലുകള്‍ പേടിക്കാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിനായിട്ടാണ് സര്‍വീസ് ചട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തിയിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന് കീഴില്‍ ജോലി ചെയ്യുന്ന ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ക്കും ആശ്വസിക്കാനുള്ള വക സര്‍വീസ് ചട്ട ഭേദഗതിയിലുണ്ട്. ഏതെങ്കിലും ഉദ്യോഗസ്ഥനെതിരെ സംസ്ഥാന സര്‍ക്കാരുകള്‍ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ 48 മണിക്കൂറിനകം കേന്ദ്രസര്‍ക്കാരിനെ വിവരം അറിയിക്കണം. നിലവില്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കുന്നതിന് സമയപരിധി ഉള്‍പ്പെടെ വെച്ചിട്ടില്ല. ഐഎഎസ് ഉദ്യോഗസ്ഥരായ അശോക് ഖെംക, ദുര്‍ഗ ശക്തി നാഗ്പാല്‍, കുല്‍ദീപ് നാരായണ്‍ തുടങ്ങിയവര്‍ കേന്ദ്രസര്‍ക്കാരിനുമേല്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സര്‍വീസ് ചട്ടം ഭേദഗതി ചെയ്തത്.
നേരത്തെ അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാര്‍ സ്‌പെഷ്യല്‍ സെക്രട്ടറിമാരെ പുറത്താക്കിയത് കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചതിന് പിന്നാലെയാണ് സര്‍വീസ് ചട്ട ഭേദഗതി. ഡല്‍ഹി മന്ത്രിസഭ തീരുമാനമെടുത്ത് നടപ്പാക്കാന്‍ ഒരുങ്ങിയ വേതന വര്‍ദ്ധനവില്‍ ഒപ്പിടാന്‍ വിസ്സമ്മതിച്ചതിനാണ് സംസ്ഥാന സര്‍ക്കാര്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. അതേസമയം അഴിമതിക്കാരായ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടിയെ ഇത് ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കൃത്യനിര്‍വഹണത്തില്‍ വീഴ്്ച്ച വരുത്തുന്നവരെയും അഴിമതിക്കാരയെും ബന്ധിക്കണമെങ്കില്‍ പ്രധാനമന്ത്രി കനിയേണ്ട ഗതികേടും ഇതിനകത്തുണ്ടെന്നാണ് വിദഗ്ധാഭിപ്രായം.