നെഹ്‌റുവിനെയും സോണിയയെയും വിമര്‍ശിച്ച കോണ്‍ഗ്രസ് മാസികയുടെ എഡിറ്ററെ പുറത്താക്കി; ദര്‍ശന്‍ മാസികയുടെ കണ്ടന്റ് എഡിറ്ററെയാണ് പുറത്താക്കിയത്

മുംബൈ: പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനേയും കോണ്‍ഗ്രസ് അധ്യക്ഷയേയും വിമര്‍ശിച്ച കോണ്‍ഗ്രസ് മുഖപത്രത്തില്‍ ലേഖനം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ പത്രത്തിന്റെ കണ്ടന്റ് എഡിറ്റര്‍ സുധീര്‍ ജോഷിയെയാണ് തല്‍സ്ഥാനത്ത് നിന്ന് നീക്കിയത്. ‘കോണ്‍ഗ്രസ് ദര്‍ശന്‍’ മാസികയുടെ ഡിസംബര്‍ ലക്കത്തിലെ ലേഖനമാണ് വിവാദമായത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകരിച്ചതിന്റെ 130ാം വാര്‍ഷികമാണ് ഇന്ന്. കോണ്‍ഗ്രസ് ദര്‍ശന്റെ രണ്ട് ലേഖനങ്ങളിലാണ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം. ഇറ്റലിയിലെ ഫാസിസ്റ്റ് സേനയില്‍ അംഗമായിരുന്നു സോണിയയുടെ പിതാവെന്ന് മാസികയിലെ ഒരു ലേഖനം പറയുന്നു. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗമായി 62ാം ദിവസംതന്നെ സോണി കോണ്‍ഗ്രസ് അധ്യക്ഷയായെന്നും പക്ഷേ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പരാജയപ്പെട്ടെന്നും ലേഖനത്തിലുണ്ട്. ഉപപ്രധാനമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലാഭായി പട്ടേലിന്റെ ഉപദേശങ്ങള്‍ നെഹ്‌റു സ്വീകരിച്ചിരുന്നില്ലെങ്കില്‍ കാശ്മീര്‍ പ്രശ്‌നം ഇത്ര രൂക്ഷമാകുമായിരുന്നില്ലെന്ന് മറ്റൊരു ലേഖനം വിലയിരുത്തുന്നു. ചൈന, ടിബറ്റ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളുമായുള്ള നെഹ്‌റുവിന്റെ വിദേശ നയങ്ങളേയും ലേഖനം വിമര്‍ശിക്കുന്നുണ്ട്. ലേഖനം പ്രസിദ്ധീകരിച്ചതില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മാസിക എഡിറ്ററുമായ സഞ്ജയ് നിരുപം ഖേദം പ്രകടിപ്പിച്ചു. ലേഖനത്തെക്കുറിച്ച് അന്വേഷിക്കുമെന്നും വേണ്ട നടപടികള്‍ സ്വകീരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയതിന് പിന്നാലെയാണ് സുധീര്‍ ജോഷിയ്‌ക്കെതിരെ നടപടി. മാസികയിലെ കൂടുതല്‍ പേരുടെ തലയുരുളുമെന്നാണ് വിവരം.

congress-darshan

© 2024 Live Kerala News. All Rights Reserved.