ബെര്‍ലിന്‍: ഇസ്ലാമിക് സ്റ്റേറ്റ് നിരവധി സ്ത്രീകളെ പിടികൂടി ലൈംഗികാടിമകളാക്കി വച്ചിട്ടുണ്ട്. ഇറാഖിലെ ഒരുഗ്രാമത്തില്‍ നിന്ന് ഐഎസിന്റെ പിടിയിലാവുകയും പിന്നീട് രക്ഷപ്പെടുകയും ചെയ്ത യസീദി വംശജയായ നാദിയയുടെ വെളിപ്പെടുത്തലാണിത്. മൊസൂളിലെ ഐഎസ് സങ്കേതത്തില്‍ വച്ച് ഭീകരരില്‍ ഒരാള്‍ അവളോട് അണിഞ്ഞൊരുങ്ങി വരാന്‍ ആവശ്യപ്പെട്ടു. അണിഞ്ഞൊരുങ്ങിയെത്തിയപ്പോള്‍ ക്രൂരമായ ബലാത്സംഘമായിരുന്നു ഫലം. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ശിക്ഷയായി, അവര്‍ അവളെ വിവസ്ത്രയാക്കി ബോധംകെടുവോളം പീഡനത്തിനിരയാക്കി. നീണ്ട മൂന്നു മാസമാണ് ഐഎസ് തടവറയില്‍ നാദിയ അടിമയായി കഴിഞ്ഞത്. ഇതിനിടെ നിരവധി തവണ കൂട്ടമായും ഒറ്റയ്ക്കുമുള്ള ബലാത്സംഘത്തിനിരയായി. തന്റൊപ്പം ഉണ്ടായിരുന്ന സഹോദരന്മാരില്‍ പലരെയും ഭീകരര്‍ വധിച്ചു. ഐഎസ് തടവറയില്‍നിന്നു രക്ഷപ്പെട്ടയുടന്‍ ഇറാഖ് വിട്ട യുവതി ഇപ്പോള്‍ ജര്‍മനിയിലാണു താമസം. ഇരുപത്തൊന്നുകാരിയായ നാദിയയുടെ അവസ്ഥതന്നെയാണ് ഐഎസ് ക്യാമ്പിലുള്ള മറ്റ് സ്ത്രീകളുടെയും. മനുഷ്യക്കടത്തിനെപ്പറ്റിയുള്ള യുഎന്‍ രക്ഷാസമിതി സമ്മേളനത്തില്‍ നാദിയ താഹ സ്വന്തം ജീവിതകഥ പറഞ്ഞപ്പോള്‍ അവിടെയുണ്ടായിരുന്നവരുടെ കണ്ണുകള്‍ ഈറനണിഞ്ഞതും അതുകൊണ്ടുതന്നെ. കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഭീകരരുടെ ശക്തികേന്ദ്രമായ മൊസൂള്‍ നഗരത്തിലെ ഒരു കെട്ടിടത്തിലേക്കാണ് അവളെ കൊണ്ടുപോയത്. ഭീകരര്‍ തട്ടിക്കൊണ്ടുവന്ന ആയിരക്കണക്കിനു സ്ത്രീകളും കുട്ടികളും അവിടെ ഉണ്ടായിരുന്നു. രക്ഷാസമിതി അധ്യക്ഷ സാമന്ത പവര്‍ ഒരു സഹോദരിയെപ്പോലെ നാദിയയെ എല്ലാവര്‍ക്കും പരിചയപ്പെടുത്തി. ഐഎസിനെ ഉന്‍മൂലം ചെയ്യാന്‍ എല്ലാ സഹായവും അവളും സമിതിയ്ക്ക് മുന്‍പില്‍ അറിയിച്ചു.