തെരുവ് നായ്ക്കളെ ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന സുപ്രീം കോടതിയുടെ നിർദ്ദേശത്തിനെതിരെ മൃഗാവകാശ സംഘടനകളും മൃഗസ്നേഹികളും ദേശീയ തലസ്ഥാനത്ത് റാലികൾ നടത്തുന്നത് തുടരുകയാണ്. ആറ് മുതൽ എട്ട് ആഴ്ചയ്ക്കുള്ളിൽ തെരുവ് നായ്ക്കളെ പിടികൂടി ഷെൽട്ടറുകളിൽ പാർപ്പിക്കണമെന്നും, പൊതു ഇടങ്ങളിലേക്ക് തിരികെ വിടുന്നില്ലെന്ന് ഉറപ്പാക്കണമെന്നുമാണ് ജസ്റ്റിസ് ജെ ബി പർദിവാലയും ആർ. മഹാദേവനും അടങ്ങിയ ഡിവിഷൻ ബെഞ്ച് ഡൽഹി-എൻസിആർ അധികൃതരോട് നിർദ്ദേശിച്ചിട്ടുള്ളത്. എന്നാൽ, ഈ പ്രതിഷേധങ്ങൾക്കിടെ നടന്ന ഒരു സംഭവം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
റാലിക്കിടെ പ്രതിഷേധക്കാർ സ്നേഹപൂർവ്വം ഒരു തെരുവ് നായയെ കൈകളിൽ എടുത്ത് നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പ്രതിഷേധം അസാധാരണമായ വഴിത്തിരിവായി.
സുപ്രീം കോടതി തർക്ക വിഷയത്തിൽ അന്തിമ തീരുമാനം എടുക്കുന്നതുവരെ തെരുവ് നായ്ക്കൾക്കെതിരെ ഒരു “കർശന നടപടിയും” സ്വീകരിക്കരുതെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങളോടും ആവശ്യപ്പെട്ടതായി ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.