വേടനെ വേട്ടയാടിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കുടുങ്ങും; നടപടിയെടുക്കാന്‍ വകുപ്പ് മന്ത്രിയുടെ നിര്‍ദേശം; വൈകിയാണെങ്കിലും വനംവകുപ്പ് നേരായ വഴിയിലേക്ക്

തിരുവനന്തപുരം: പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടനെ വേട്ടയാടിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് സൂചന. വേടന്റെ അറസ്റ്റും തുടര്‍ന്നുള്ള നടപടികളും വിവാദമായ സാഹചര്യത്തിലാണ് വനംവകുപ്പിന്റെ നിലപാട് മാറ്റം. വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും. ഇക്കാര്യം പരിശോധിക്കാന്‍ വനംമന്ത്രി റിപ്പോര്‍ട്ട് തേടി. അറസ്റ്റ് സംബന്ധിച്ച് എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ നിലപാട് കടുപ്പിച്ചതോടെയാണ് വനംമന്ത്രി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് നീക്കം. മുഖ്യമന്ത്രിയുടെയും കൂടി നിര്‍ദേശ പ്രകാരമാണ് നീക്കങ്ങള്‍ എന്നാണ് വിവരം. വനംമന്ത്രി വനംവകുപ്പ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇന്ന് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തേക്കും.

വേടന്റെ ജാമ്യാപേക്ഷയെ വനംവകുപ്പ് എതിര്‍ത്തിരുന്നു. വേടന്‍ രാജ്യം വിട്ട് പോകാന്‍ സാധ്യതയുണ്ടെന്നും തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു വനംവകുപ്പിന്റെ വാദം. എന്നാല്‍ രാജ്യം വിട്ട് പോകില്ലെന്ന് വേടന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെ അന്വേഷണവുമായി സഹകരിക്കണം, കേരളം വിട്ടു പുറത്തു പോകരുത്, ഏഴുദിവസത്തിനുള്ളില്‍ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം, എല്ലാ വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം തുടങ്ങിയ കര്‍ശന ഉപാധികളോടെ കോടതി വേടന് ജാമ്യം അനുവദിക്കുകയായിരുന്നു. വനംവകുപ്പ് മേധാവിയായി രാജേഷ് രവീന്ദ്രന്‍ ചുമതലയേറ്റതോടെയാണ് വേടന്‍ വിഷയത്തില്‍ കൃത്യമായ നിലപാടിലേക്ക് വനംവകുപ്പ് മാറിയത്.

© 2025 Live Kerala News. All Rights Reserved.