ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ചോദ്യം ചെയ്യലിനായി ഷൈന്‍ ടോമും ശ്രീനാഥ് ഭാസിയും സൗമ്യയും എക്‌സൈസ് ഓഫീസില്‍; തന്നെ നേരത്തെ തിരിച്ചയക്കണമെന്ന് ഷൈന്‍ ടോം!

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്മാരായ ശ്രീനാഥ് ഭാസിയും ഷൈന്‍ ടോം ചാക്കോയും മോഡലായ സൗമ്യയും ആലപ്പുഴ എക്‌സൈസ് ഓഫീസിലെത്തി. രാവിലെ പത്തിന് ഹാജരാകാനായിരുന്നു എക്‌സൈസ് ആവശ്യപ്പെട്ടിരുന്നതെങ്കിലും രാവിലെ എട്ടിന് തന്നെ മൂവരും ഹാജരായി. ബംഗളൂരുവില്‍ ഡീഅഡിക്ഷന്‍ സെന്ററില്‍ ചികിത്സയില്‍ ആണെന്നും ഒരു മണിക്കൂറിനകം തിരിച്ചയക്കണമെന്നുമുള്ള നിബന്ധനയും എക്‌സൈസിന് മുന്നില്‍ ഷൈന്‍ ടോം ചാക്കോ വച്ചെന്നാണ് വിവരം. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കാതെ വിട്ടയക്കാനാവില്ലെന്ന് എക്‌സൈസ് അധികൃതര്‍ ഷൈനിനെ അറിയിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ അറസ്റ്റിലായ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമയുമായുള്ള സാമ്പത്തിക ഇടപാടില്‍ വ്യക്തത തേടിയാണ് ഇരുതാരങ്ങളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.

ആലപ്പുഴയില്‍ കഞ്ചാവുമായി പിടിയിലായ തസ്ലിമ എക്‌സൈസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും എക്‌സൈസ് വിളിപ്പിച്ചത്. ഇതേ കേസിലാണ് കൊച്ചിയിലെ മോഡല്‍ ആയ സൗമ്യയും ചോദ്യം ചെയ്യലിന് ഹാജരായത്. ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ക്കൊപ്പം ലഹരി ഉപയോഗിച്ചിട്ടുണ്ട് എന്നാണ് അറസ്റ്റിലായ തസ്ലിമ എക്‌സൈസിന് നല്‍കിയ മൊഴി. നിലവില്‍ ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയുള്ളവയുടെ അടിസ്ഥാനത്തില്‍ പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് ചോദ്യം ചെയ്യല്‍. നടന്‍മാര്‍ ഉള്‍പ്പടെ ഉള്ളവരെ കേസില്‍ പ്രതി ചേര്‍ക്കണോ എന്ന കാര്യത്തില്‍ ഇതിനു ശേഷമാകും തീരുമാനമെടുക്കുക. തസ്ലിമയുടെ ഫോണില്‍ നിന്നും ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ഇരു താരങ്ങളുമായി ബന്ധപ്പെട്ട സൂചനകള്‍ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വാട്‌സ്ആപ്പ് ചാറ്റുകളും കോളുകളും സംബന്ധിച്ച് വ്യക്തത വരുത്താനാണ് നടന്മാരെ ചോദ്യം ചെയ്യുന്നത്.

കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയതിന് പിന്നാലെ ലഹരിമരുന്ന് കേസില്‍ അറസ്റ്റില്‍ ആയപ്പോള്‍ മാത്രവുമല്ല തസ്ലിമ അറിയാമെന്ന് ഷൈന്‍ പൊലീസിനോട് പറഞ്ഞിരുന്നു. മോഡല്‍ ആയ സൗമ്യയുമായി തസ്ലീമയ്ക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ട്. ഇത് ലഹരി ഇടപാടുമായിബന്ധപ്പെട്ട് ആണോ എന്നാണ് പരിശോധിക്കുന്നത്. സിനിമാ മേഖലയിലുള്ളവരുമായുള്ള തസ്ലിമയുടെ വഴിവിട്ട ബന്ധവും അന്വേഷിക്കുന്നുണ്ട്.

© 2025 Live Kerala News. All Rights Reserved.