ഐടി പാര്‍ക്കുകളിലും ഇനി മദ്യമാകാമെന്ന് സര്‍ക്കാര്‍; ഉച്ചക്ക് 12 മുതല്‍ രാത്രി 12 വരെ മദ്യം വിളമ്പും

കൊച്ചി: സംസ്ഥാനത്തെ ഐടി പാര്‍ക്കുകളില്‍ ഇനിമുതല്‍ മദ്യം ലഭ്യമാകുമെന്ന് സര്‍ക്കാര്‍. മദ്യം വിളമ്പാനുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ജീവനക്കാര്‍ക്കും ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വരുന്നവര്‍ക്കും അതിഥികള്‍ക്കുമാണ് മദ്യം ലഭ്യമാകുക. 10 ലക്ഷം രൂപയാണ് ലൈസന്‍സ് ഫീസ്. എഫ്എല്‍ 9 ലൈസന്‍സുള്ളവരില്‍ നിന്ന് മാത്രമേ വിദേശമദ്യം വാങ്ങിക്കാന്‍ അനുവാദമുണ്ടാവുകയുള്ളു. ഒന്നാം തീയതിയും സര്‍ക്കാര്‍ നിശ്ചയിച്ച മറ്റ് ഡ്രൈഡെകളിലും മദ്യം ഉണ്ടായിരിക്കില്ല. ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 12 വരെയാണ് പ്രവര്‍ത്തനസമയം.

ഒരു ഐടി പാര്‍ക്കില്‍ ഒരു മദ്യശാലയെന്നതാണ് നിബന്ധന. ഐടി പാര്‍ക്കുകളില്‍ മദ്യശാലയ്ക്ക് അനുമതി നല്‍കാന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചതാണ്. നിയമസഭ സമിതിയും തീരുമാനത്തിന് നേരത്തെ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ ഉത്തരവ് ഇറങ്ങുന്നത് ഇപ്പോഴെന്ന് മാത്രം.

മദ്യശാല കമ്പനികളോട് ചേര്‍ന്നാണെങ്കിലും ഓഫീസുകളുമായി ബന്ധമുണ്ടാകില്ല. മദ്യശാലയിലേക്ക് പ്രത്യേക വഴികളുണ്ടായിരിക്കണം എന്നും നിര്‍ബന്ധമുണ്ട്. പുറത്തുനിന്നുള്ള ആര്‍ക്കും മദ്യം വില്‍ക്കരുത്. ഒപ്പം തന്നെ ഗുണമേന്മയില്ലാത്ത മദ്യം വില്‍ക്കരുതെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്ക് തുല്യമായ തസ്തികയിലുണ്ടായ ഉദ്യോഗസ്ഥന് നടപടിയെടുക്കാമെന്നും പിഴയീടാക്കാമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

© 2025 Live Kerala News. All Rights Reserved.