പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാര്‍ഥന്‍ ജീവനൊടുക്കിയ സംഭവത്തില്‍ 19 വിദ്യാര്‍ഥികളെ പുറത്താക്കി; ആള്‍ക്കൂട്ട വിചാരണയില്‍ മനംനൊന്തായിരുന്നു സിദ്ധാര്‍ഥന്‍ ആത്മഹത്യ ചെയ്തത്

കല്‍പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ത്ഥന്‍ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ 19 വിദ്യാര്‍ത്ഥികളെ കേരള വെറ്ററിനറി സര്‍വകലാശാല പുറത്താക്കി. കേസില്‍ പത്തൊന്‍പത് വിദ്യാര്‍ത്ഥികളും കുറ്റക്കാരാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.

വിദ്യാര്‍ത്ഥികള്‍ക്കെതിരായ നടപടി വെറ്ററിനറി സര്‍വകലാശാല ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. സിദ്ധാര്‍ത്ഥന്റെ അമ്മ എം ആര്‍ ഷീബ നല്‍കിയ ഹര്‍ജിയിലാണ് സര്‍വകലാശാല മറുപടി നല്‍കിയത്. 19 പേര്‍ക്ക് മറ്റ് ക്യാമ്പസുകളില്‍ പ്രവേശനം നല്‍കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയും തീര്‍പ്പാക്കി. 2024 ഫെബ്രുവരി 18നാണ് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ ബിവിഎസ്‌സി വിദ്യാര്‍ത്ഥിയും തിരുവനന്തപുരം സ്വദേശിയുമായ ജെ എസ് സിദ്ധാര്‍ത്ഥനെ താമസ സ്ഥലത്തെ ശുചിമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് സിദ്ധാര്‍ത്ഥന്‍ സഹപാഠികളുടെ അതിക്രൂര റാഗിങിന് ഇരയായിരുന്നു.

ഫെബ്രുവരി 14ന് ക്യാംപസില്‍ സംഘടിപ്പിച്ച വാലന്റൈന്‍സ് ഡേ പരിപാടിക്കിടെ സിദ്ധാര്‍ത്ഥന്‍ ഒരു പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഹോസ്റ്റലില്‍വെച്ച് സിദ്ധാര്‍ത്ഥന്‍ ആള്‍ക്കൂട്ട വിചാരണയ്ക്കും ക്രൂര മര്‍ദനത്തിനും ഇരായയത്. ഇതിന് പിന്നാലെയായിരുന്നു ഹോസ്റ്റലിലെ ശുചിമുറിയില്‍ സിദ്ധാര്‍ത്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സിദ്ധാര്‍ത്ഥന്റേത് തൂങ്ങിമരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ മകനെ കൊലപ്പെടുത്തിയതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതികളായ കേസായതിനാല്‍ സംസ്ഥാന സര്‍ക്കാറിന്റെ അന്വേഷണത്തില്‍ കുടുംബത്തിന് തൃപ്തിയില്ലായിരുന്നു. കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് സിബിഐ കേസ് ഏറ്റെടുത്തത്.

© 2025 Live Kerala News. All Rights Reserved.