ഗോകുലം റെയ്ഡിന് എമ്പുരാനുമായി ബന്ധമില്ലെന്ന് ഇ ഡി; ഗോകുലം ഉടമകള്‍ മൂന്ന് മാസമായി നിരീക്ഷണത്തില്‍; ഗോപാലന്‍ അറസ്റ്റിലാകുമോ?

ചെന്നൈ: എമ്പുരാന്‍ വിവാദവുമായി ഗോകുലം സ്ഥാപനങ്ങളില്‍ നടന്ന റെയ്ഡിന് ബന്ധമില്ലെന്ന് ഇ ഡി വൃത്തങ്ങള്‍. വിദേശ നാണയ ചട്ടലംഘനവുമായി ബന്ധപ്പെട്ടാണ് ഗോകുലം ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ് നടക്കുന്നത്. റെയ്ഡ് ഇന്നും തുടരും. ചെന്നൈ കോടമ്പാക്കത്തെ ഓഫീസിലും വീട്ടിലും ഇന്നലെ പതിനാല് മണിക്കൂര്‍ നീണ്ട പരിശോധന അര്‍ധരാത്രിയോടെയാണ് പൂര്‍ത്തിയായത്. ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലനെ കോഴിക്കോടും ചെന്നൈയിലുമായി ഏഴര മണിക്കൂറിലേറെ നേരം എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. ചോദ്യം ചെയ്യല്‍ ഇന്നും തുടരുമെന്നാണ് സൂചന. ചിലപ്പോള്‍ അറസ്റ്റിലേക്ക് കാര്യങ്ങളെത്തുമെന്നാണ് ഇ ഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഗോകുലം ചിട്ടി ഇടപാടുകളുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് ഇഡിയുടെ പരിശോധന. 2022ല്‍ കൊച്ചി യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ് അന്വേഷണമെന്നും ഇഡി വൃത്തങ്ങള്‍ അറിയിച്ചു. എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളുമായി റെയ്ഡിനെ ബന്ധിപ്പിക്കരുതെന്നും ഗോകുലം ഗ്രൂപ്പിന്റെ ഇടപാടുകള്‍ മൂന്ന് മാസമായി നിരീക്ഷണത്തിലാണെന്നും അന്വേഷണസംഘം വ്യക്തമാക്കി. എമ്പുരാന്‍ സിനിമ രാഷ്ട്രീയ വിവാദമായ പശ്ചാത്തലത്തിലാണ് റെയ്ഡ് എന്ന് വ്യാപക പ്രചാരണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇഡിയുടെ വിശദീകരണം.

കോഴിക്കോട് കോര്‍പറേറ്റ് ഓഫീസ്, ഹോട്ടല്‍, വിവിധ സ്ഥാപനങ്ങള്‍, ചെന്നൈയിലെ ഓഫീസ്, ഗോകുലം ഗോപാലന്റെ മകന്‍ ബൈജുവിന്റെ വീട് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. വിദേശനിക്ഷേപം സ്വീകരിച്ചതില്‍ ഫെമ ലംഘനം ഉണ്ടായിട്ടുണ്ടോ എന്നത് സംബന്ധിച്ചാണ് പരിശോധന. മുന്‍പും ഗോകുലം കമ്പനിയില്‍ ഇത്തരം പരിശോധന നടന്നിട്ടുണ്ട്. ഫെമ നിയമം ലംഘിച്ച് ഗോകുലം ഗ്രൂപ്പിന് 1000 കോടി രൂപയെത്തിയതാണ് അന്വേഷണത്തിന് കാരണമായി പറയുന്നത്.

© 2025 Live Kerala News. All Rights Reserved.