കഞ്ചാവ് കേസില്‍ നടന്‍മാരായ ഷൈന്‍ ടോമിനെയും ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്യും; തസ്ലിമയുടെ മൊഴി നടന്‍മാര്‍ക്ക് തിരിച്ചടി; നടന്നത് ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് ഡീലെന്ന് എക്‌സൈസ്

കൊച്ചി: ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്മാരായ ശ്രീനാഥ് ഭാസിയെയും ഷൈന്‍ ടോം ചാക്കോയെയും ചോദ്യം ചെയ്യാന്‍ എക്‌സൈസ് നോട്ടീസ് നല്‍കും. കഴിഞ്ഞ ദിവസം കൊണ്ടുവന്ന ഹൈബ്രിഡ് കഞ്ചാവ് നടന്‍മാര്‍ക്ക് വേണ്ടിയാണെന്ന് പ്രതിയായ തസ്ലിമ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് തുടര്‍നടപടിക്കൊരുങ്ങുന്നത്. താരങ്ങള്‍ക്കൊപ്പം പല തവണ ലഹരി ഉപയോഗിച്ചതായി തസ്ലീമ മൊഴി നല്‍കിയെന്നാണ് വിവരം. തസ്ലിമയും താരങ്ങളും തമ്മിലുള്ള ചാറ്റ് എക്‌സൈസിന് ലഭിച്ചിരുന്നു. തസ്ലീമയ്ക്കായി എക്‌സൈസ് ഉടന്‍ കസ്റ്റഡി അപേക്ഷയും നല്‍കും.

കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നിന്നാണ് തസ്ലീമ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത്. രണ്ടുകോടി വില വരുന്ന ഹൈബ്രിഡ് കഞ്ചാവാണ് തസ്ലീമയില്‍ നിന്ന് എക്‌സൈസ് പിടികൂടിയത്. യുവതിയ്ക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിദേശത്ത് നിന്നും എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് എറണാകുളത്ത് യുവതി വിതരണം ചെയ്തിരുന്നു. എന്നാല്‍ ആലപ്പുഴയിലും വിതരണ സംവിധാനം ഉണ്ടാക്കിയതോടെ എക്‌സൈസിന്റെ പിടിവീഴുകയായിരുന്നു.

ആലപ്പുഴയില്‍ നിന്നും രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായാണ് യുവതിയെ എക്‌സൈസ് പിടികൂടിയത്. ഇവര്‍ക്കൊപ്പം മക്കളും ഉണ്ടായിരുന്നു. ആലപ്പുഴ നാര്‍ക്കോട്ടിക് സി ഐ മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. മണ്ണഞ്ചേരി സ്വദേശി ഫിറോസുമായി ചേര്‍ന്ന് വില്പന നടത്താനായാണ് യുവതി ആലപ്പുഴയില്‍ നിന്ന് കഞ്ചാവുമായി എത്തിയത്. പൊലീസ് അന്വേഷണത്തില്‍ തായ്‌ലാന്‍ഡില്‍ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് ലഭിച്ചതെന്നാണ് വിവരം. നടന്‍മാര്‍ക്കാണ് കഞ്ചാവെത്തിയതെന്ന് തെളിഞ്ഞാല്‍ ഷൈന്‍ ടോമും ശ്രീനാഥ് ഭാസിയും അകത്താകുമെന്നാണ് ലഭ്യമാകുന്ന വിവരം.

© 2025 Live Kerala News. All Rights Reserved.