ആശാപ്രവര്‍ത്തകര്‍ക്ക് പൊങ്കാല കിറ്റുമായി സുരേഷ് ഗോപി; കേന്ദ്രമന്ത്രിയുടെ രാഷ്ട്രീയക്കളി മനസ്സിലാകാതെ ആശാപ്രവര്‍ത്തകര്‍; പ്രതിഷേധ പൊങ്കാലയല്ലെന്ന് ആശാപ്രവര്‍ത്തകര്‍

തിരുവനന്തപുരം: കഴിഞ്ഞ 32 ദിവസമായി സെക്രട്ടറിയറ്റ് പടിക്കല്‍ സമരം തുടരുന്ന ആശാ പ്രവര്‍ത്തകര്‍ക്ക് സൗജന്യമായി പൊങ്കാല കിറ്റുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി മാസ് എന്‍ട്രി. മാന്യമായ ഓണറേറിയം ലഭിക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നിരിക്കെ സുരേഷ് ഗോപിയുടെ രാഷ്ട്രീയക്കളി മനസ്സിലാക്കാതെയാണ് ആശാപ്രവര്‍ത്തകരുടെ പൊങ്കാല. ഇന്നലെ രാവിലെ യാത്രക്കിടയില്‍ സമര വേദിയിലെത്തി കിറ്റ് വിതരണം ചെയ്യാമെന്ന് ആശമാര്‍ക്ക് സുരേഷ് ഗോപി ഉറപ്പ് നല്‍കിയിരുന്നു. വൈകിട്ട്, പാര്‍ട്ടി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നൂറോളം പേര്‍ക്കുള്ള അരി, ശര്‍ക്കര, വാഴക്കുല, തേങ്ങ എന്നിവ സമരവേദിയില്‍ എത്തിക്കുകയായിരുന്നു.

ആശാപ്രവര്‍ത്തകര്‍ക്ക് നല്ലതു സംഭവിച്ചേ മതിയാവൂ എന്നാണു തന്റെ പക്ഷമെന്നാണ് സുരേഷ് ഗോപി പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനും തമ്മിലെ കൂടിക്കാഴ്ചയെക്കുറിച്ചു ചോദിച്ചപ്പോള്‍, ‘അതിനെക്കുറിച്ച് എന്നോട് ഒന്നും ചോദിക്കരുത്, എന്റെ വഴി വേറെയാണ്’ എന്നായിരുന്നു പ്രതികരണം.

”സമരം നീട്ടിക്കൊണ്ടുപോകരുതെന്ന് തനിക്ക് എങ്ങനെ പറയാന്‍ സാധിക്കുമെന്നും നിങ്ങള്‍ സിക്കിമിനേയും, ആന്ധ്രയേയും കണ്ട് പഠിക്കൂ അങ്ങനെ കൂടുതല്‍ സംസ്ഥാനങ്ങളുടെ പേരു പറയും. ആരെയും കുറ്റം പറയില്ല. സര്‍ക്കാരിന് അതിന്റേതായ സമയം എടുക്കും. പണം കായ്ക്കുന്ന മരമൊന്നുമില്ല, പറഞ്ഞ ഉടനെ ഒത്തുതീര്‍പ്പാക്കാന്‍. എവിടെനിന്ന് എടുത്തു കൊടുക്കും? അതൊക്കെ അവര്‍ക്കു നോക്കേണ്ടേ എന്നും സുരേഷ് ഗോപി വ്യക്തമാക്കി. പ്രതിഷേധ പൊങ്കാല അല്ല ഇടുന്നതെന്നും സര്‍ക്കാരിന്റെ മനസ്സ് മാറാനുള്ള പ്രാര്‍ഥനയാണെന്നുമായിരുന്നു ആശ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.

© 2025 Live Kerala News. All Rights Reserved.