താനൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടികള്‍ സുരക്ഷിതര്‍; ഇന്‍സ്റ്റഗ്രാം സുഹൃത്തിന്റെ കല്യാണത്തിനെത്തിയതെന്ന് വിദ്യാര്‍ഥിനികള്‍; കണ്ടെത്തിയത് റയില്‍വേ പൊലീസ്

മുംബൈ: മലപ്പുറം താനൂരില്‍ നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ പൂനൈയില്‍ സുരക്ഷിതര്‍. ട്രെയിന്‍ യാത്രക്കിടെ പുനെയ്ക്ക് അടുത്തുള്ള ലോണാവാലാ സ്റ്റേഷനില്‍ വെച്ചാണ് റയില്‍വേ പൊലീസ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. മുംബൈയില്‍ നിന്നും ചെന്നൈയിലേക്കുള്ള ട്രെയിനിലായിരുന്നു പെണ്‍കുട്ടികള്‍. ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസിലായിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്നത്. കുട്ടികള്‍ക്കായി പൊലീസ് വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. പിന്നീട് ഇരുവരെയും പുനെയില്‍ എത്തിച്ചു. കുട്ടികളെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി.

ബുധനാഴ്ച ഉച്ചയോടെ പരീക്ഷയ്‌ക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ വിദ്യാര്‍ത്ഥിനികളെയാണ് കാണാതാകുന്നത്. ദേവദാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെയാണ് കാണാതായത്. ഇതിന് പിന്നാലെ രണ്ട് കുട്ടികളുടെയും കുടുംബം പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടികള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതടക്കമുള്ള സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. ജീന്‍സും ടീ ഷര്‍ട്ടുമായിരുന്നു വിദ്യാര്‍ത്ഥിനികളുടെ വേഷം. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രണ്ട് മണിയോടെ വിദ്യാര്‍ത്ഥിനികള്‍ കോഴിക്കോട് എത്തി. ഇതിന് പിന്നാലെ ഇവരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായി.

മൊബൈല്‍ സ്വിച്ച് ഓഫ് ആകുന്നതിന് മുന്‍പായി ഇരുവരുടേയും ഫോണില്‍ ഒരേ നമ്പറില്‍ നിന്ന് കോള്‍ വന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. എടവണ്ണ സ്വദേശിയായ റഹീം അസ്‌ലത്തിന്റെ പേരിലുള്ള സിം കാര്‍ഡില്‍ നിന്നായിരുന്നു കോളുകള്‍ വന്നിരിക്കുന്നത്. ഈ നമ്പറിന്റെ ടവര്‍ ലൊക്കേഷന്‍ മഹാരാഷ്ട്രയിലാണ് കാണിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ചു.

ഇതിനിടെ പെണ്‍കുട്ടികള്‍ മുംബൈയിലെ ബ്യൂട്ടി പാര്‍ലറിലെത്തി ഹെയര്‍ ഡ്രിം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഹെയര്‍ ട്രീറ്റ്‌മെന്റിനായി പതിനായിരം രൂപയാണ് പെണ്‍കുട്ടികള്‍ സലൂണില്‍ ചെലവഴിച്ചത്. ഇതിനിടെ പെണ്‍കുട്ടികള്‍ക്കൊപ്പം മുംബൈയില്‍ എത്തിയ റഹീം അസ്‌ലം കേരളത്തിലേക്ക് മടങ്ങിയിരുന്നു. മുംബൈയിലുള്ള ഇന്‍സ്റ്റഗ്രാം സുഹൃത്തിന്റെ വിവാഹത്തിനെത്തിയതെന്നായിരുന്നു കുട്ടികള്‍ പറയുന്നത്.

© 2025 Live Kerala News. All Rights Reserved.