നരേന്ദ്രമോദി അമേരിക്കയില്‍; ട്രംപ് പറയുന്നതും കേട്ട് മിണ്ടാതെ വരുമോ?

വാഷിങ്ടണ്‍: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലെത്തി. വാഷിങ്ങ്ടണിന് സമീപം ആന്‍ഡ്രൂസ് എയര്‍ ഫോഴ്‌സ് വിമാനത്താവളത്തില്‍ മോദി വിമനമിറങ്ങി. വിമാനമിറങ്ങിയ മോദിയെ ഇന്ത്യക്കാര്‍ വരവേറ്റു. ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായി അധികാരമേറ്റശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക അതിഥി മന്ദിരമായ ബ്ലെയര്‍ ഹൗസിലാണ് മോദിക്ക് താമസസൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് നേരെ എതിര്‍ വശത്താണ് ബ്ലെയര്‍ ഹൗസ് സ്ഥിതി ചെയ്യുന്നത്.

ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ അഞ്ചുമണിക്കാണ് മോദി-ട്രംപ് കൂടിക്കാഴ്ച. അമേരിക്കയില്‍ നിന്ന് സൈനിക വിമാനങ്ങള്‍ വാങ്ങുന്നത് ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. അനധികൃത കുടിയേറ്റക്കാരെ വിലങ്ങുവെച്ച് തിരിച്ചയച്ചത് ഇന്ത്യയില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇക്കാര്യവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും.

അനധികൃത ഇന്ത്യക്കാരെ മാന്യമായ നിലയില്‍ തിരിച്ചയക്കണമെന്ന് മോദി ആവശ്യപ്പെട്ടേക്കും. പക്ഷേ ട്രംപ് കേള്‍ക്കുമോയെന്ന കാര്യത്തില്‍ സംശയമുണ്ട്. ഈ വര്‍ഷം നടക്കുന്ന ക്വാഡ് ഉച്ചകോടിക്കായി ഡോണള്‍ഡ് ട്രംപിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇലോണ്‍ മസ്‌കുമായും കൂടിക്കാഴ്ച നടത്തിയേക്കും.

സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ശൃംഖല വഴി ബ്രോഡ്ബാന്‍ഡ് സേവനം ഇന്ത്യയിലേക്ക് വ്യാപിപ്പിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്‌തേക്കും. സ്റ്റാര്‍ലിങ്ക് സേവനം ഇന്ത്യയില്‍ തുടങ്ങാന്‍ സന്നദ്ധമാണെന്ന് നേരത്തെ മസ്‌ക് പ്രഖ്യാപിച്ചിരുന്നു. കുടിയേറ്റക്കാരുടെ വിഷയത്തില്‍ ട്രംപ് ഭരണകൂടം വിട്ടുവീഴ്ച്ചക്കില്ലാത്ത സാഹചര്യത്തില്‍ ചര്‍ച്ചകൊണ്ട് പ്രത്യേകിച്ച് ഗുണമുണ്ടാകില്ലയെന്നാണ് വിവരം.

© 2025 Live Kerala News. All Rights Reserved.