ഡൽഹി: ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി കുടിയേറിവരെ കണ്ടെത്താനായി നടപടി കടുപ്പിച്ച് ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ. ബംഗ്ലാദേശിൽ നിന്നും കുടിയേറിയ വിദ്യാർത്ഥികൾ സ്കൂളുകളിൽ പഠിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ പ്രത്യേക പരിശോധനകൾ ആരംഭിച്ചു.
വിദ്യാർത്ഥികളുടെ ജനന സർട്ടിഫിക്കറ്റ് പരിശോധിച്ച് നടപടി കർശനമാക്കാൻ ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ ഡെപ്യൂട്ടി കമ്മീഷണർ ഇറക്കിയ ഉത്തരവിൽ പറയുന്നു. മുനിസിപ്പൽ സ്‌കൂളുകളിൽ പ്രവേശനം നൽകുമ്പോൾ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ കണ്ടെത്തുന്നതിന് വിദ്യാഭ്യാസ വകുപ്പ് ഉചിതമായ പ്രതിരോധ നടപടികൾ സ്വീകരിക്കും.
അതേസമയം, സ്‌കൂളുകളിലെ അനധികൃത ബംഗ്ലാദേശി കുടിയേറ്റ കുട്ടികളെ തിരിച്ചറിയുന്നതിന് കൃത്യമായ തിരിച്ചറിയൽ പരിശോധനകൾ നടത്തണമെന്നും ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർക്ക് ജനന സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന് ഉറപ്പാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ മാസം 31 മുൻപായി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകിയത്.