ഹൈദരാബാദ്: ആന്ധ്രാപ്രദേശിലും തെലങ്കാനയിലും തുടരുന്ന ശക്തമായ മഴയിൽ പത്ത് മരണം. രണ്ട് ദിവസമായി തുടരുന്ന മഴയിൽ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. പൊലീസിൻറെയും എൻഡിആർഎഫിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. വിജയവാഡയിലുണ്ടായ മണ്ണിടിച്ചിലിലാണ് നാല് പേർ മരിച്ചത്. മഴ സാഹചര്യം വിലയിരുത്താൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു.
മഴക്കെടുതികളിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ശക്തമായതോടെ ഇരു സംസ്ഥാനങ്ങളിലെയും ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. തെലങ്കാനയിലും മഴ ശക്തമായി തുടരുകയാണ്. ഹൈദരാബാദിലുൾപ്പെടെ കനത്ത വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. റോഡ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. വടക്കൻ ആന്ധ്രാപ്രദേശ്, തെക്കൻ ഒഡീഷ തീരങ്ങളിൽ രൂപപ്പെട്ട ന്യൂനമർദം കഴിഞ്ഞ രണ്ട് ദിവസമായി ഇരു സംസ്ഥാനങ്ങളിലും കനത്ത മഴയ്ക്ക് കാരണമാകുന്നുണ്ട്.