ആലപ്പുഴ മെഡിക്കല്‍ കോളേജിലെ നവജാത ശിശുവിന്റെ മരണം; അണുബാധയെ തുടര്‍ന്നെന്ന് വിശദീകരണവുമായി പ്രിന്‍സിപ്പല്‍

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ വിശദീകരണവുമായി പ്രിന്‍സിപ്പല്‍. അണുബാധയെ തുടര്‍ന്നാണ് കുഞ്ഞ് മരിച്ചതെന്നനും വീഴ്ച ഉണ്ടായിട്ടില്ലെന്നും മെഡിക്കല്‍ കോളേജ് വിശദീകരണം നല്‍കി. ജനിച്ചപ്പോള്‍ ഉണ്ടായ അണുബാധയാണ് മരണത്തിന് കാരണം. നോര്‍മല്‍ ഡെലിവറിയാണ് നടന്നതെന്നും പ്രസവത്തില്‍ അസ്വഭാവികത ഉണ്ടായിരുന്നില്ലെന്നും പ്രിന്‍സിപ്പല്‍ വിശദീകരിച്ചു. ലേബര്‍ റൂമില്‍ തന്നെയാണ് പരിചരിച്ചത്. പ്രസവശേഷം മാത്രമാണ് പ്രസവ വാര്‍ഡിലേക്ക് മാറ്റിയത്. സീനിയര്‍ ഡോക്ടര്‍മാര്‍ പരിചരിച്ചില്ല എന്നത് അവാസ്ഥവമാണെന്നും ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

വണ്ടാനം സ്വദേശികളായ മനുവിന്റെയും സൗമ്യയുടെയും ഏഴ് ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. പ്രസവ വേദന വന്നിട്ടും സൗമ്യയെ ലേബര്‍ റൂമിലേക്ക് മാറ്റിയില്ലെന്നും യുവതി വാര്‍ഡില്‍ കിടന്ന് പ്രസവിച്ചെന്നുമാണ് ബന്ധുക്കള്‍ ഉന്നയിക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്ന കുഞ്ഞിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചതായിരുന്നു. രാത്രി 12.30 യോടെയാണ് കുഞ്ഞ് മരിച്ചത്. തുടര്‍ന്ന് മൃതദേഹവുമായി ബന്ധുക്കള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രതിഷേധിച്ചു. പൊലീസെത്തിയാണ് ഇവരെ മാറ്റിയത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന ആവശ്യവുമായി ബന്ധുക്കള്‍ രംഗത്തെത്തി.

© 2025 Live Kerala News. All Rights Reserved.