ദിലീപിന്റെ ജാമ്യഹര്‍ജി: വിധി പറയുന്നത് കസ്റ്റഡി കാലാവധിക്കുശേഷം; അറസ്റ്റ് നീതികരിക്കാനാവില്ലെന്ന് പ്രതിഭാഗം; കുറ്റക്കാരനെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയില്ല

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടുളള ഗൂഢാലോചനയില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കോടതി മാറ്റിവെച്ചു. നാളെ പ്രോസിക്യൂഷന്‍ ദിലീപ് കുറ്റക്കാരനെന്ന് തെളിയിക്കുന്ന രേഖകളുണ്ടേല്‍ ഹാജരാക്കണമെന്നും കോടതി അറിയിച്ചു. രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷമായിരിക്കും ഇനി ജാമ്യഹര്‍ജിയില്‍ കോടതി വിധി പറയുക. അറസ്റ്റ് നീതികരിക്കാനാവില്ലെന്നും കുറ്റക്കാരനെന്ന് തെളിയിക്കുന്ന രേഖകളൊന്നും പൊലീസ് സമര്‍പ്പിച്ചിട്ടില്ലെന്നും കോടതിയില്‍ ദിലീപിനായി ഹാജരായ അഭിഭാഷകന്‍ രാംകുമാര്‍ വാദിച്ചു.
തെളിവുകള്‍ കെട്ടിച്ചമച്ചതാണ്. ചെറിയ സംശയത്തിന്റെ പേരിലുളള അറസ്റ്റാണ് ഉണ്ടായിരിക്കുന്നത്. ദിലീപ് നല്‍കിയ പരാതിയിലെ ഭാഗങ്ങള്‍ ദിലീപിനെതിരെയുളള തെളിവാകുന്നത് എങ്ങനെയെന്നും പ്രതിഭാഗത്തിനായി അഭിഭാഷകന്‍ വാദിച്ചു. അമ്മയുടെ പ്രോഗ്രാം 2013ല്‍ നടന്നപ്പോള്‍നിരവധി താരങ്ങള്‍ ഉണ്ടായിരുന്നു. ലൊക്കേഷനില്‍ ഒരുമിച്ച് ഉണ്ടായിരുന്നത് കൊണ്ട് ഗൂഢാലോചനയാകുന്നതെങ്ങനെയെന്നുളള ചോദ്യങ്ങളും അങ്കമാലി മജിസ്‌ട്രേറ്റിന് മുന്നില്‍ ഉയര്‍ന്നു.

© 2025 Live Kerala News. All Rights Reserved.