കെ.എഫ്.സി ചിക്കന്‍ സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട്

 

ന്യൂഡല്‍ഹി: കെ.എഫ്.സി ചിക്കന്‍ സുരക്ഷിതമല്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട്. മനുഷ്യ വിസര്‍ജ്യത്തില്‍ അടങ്ങിയ ഇ കോളി ബാക്ടീരിയുടെ അംശം കെ.എഫ്.സി ചിക്കന്‍ പരിശോധിച്ചതില്‍ കണ്ടെത്തി. പകര്‍ച്ചാ രോഗാണുക്കളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. തെലങ്കാനയില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. അഞ്ച് ഔട്ട്‌ലറ്റുകളില്‍ നിന്നായി ശേഖരിച്ച അഞ്ച് സാമ്പിളുകളാണ് തെലങ്കാന സര്‍ക്കാര്‍ ഏജന്‍സി പരിശോധിച്ചത്. തെലങ്കാന സംസ്ഥാന ഭക്ഷ്യ ലബോറട്ടറിയിലാണ് പരിശോധന നടത്തിയത്.

കുടല്‍വീക്കം ടൈഫോയ്ഡ് എന്നിവയ്ക്ക് കാരണമാകാവുന്ന സാല്‍മൊണേല്ല ബാക്ടീരിയയുടെ അംശവും ഇതില്‍ കണ്ടെത്തി. ഹിമായത്‌നഗര്‍, വിദ്യാനഗര്‍, ചിക്കാഡ്പള്ളി, നാച്ചാരം ഇ.സി.ഐ.എല്‍ എക്‌സ് റോഡ് എന്നിവടങ്ങളില്‍ നിന്ന് ജൂണ്‍ 18നാണ് സാമ്പിളുകള്‍ പരിശോധനയ്ക്ക് എടുത്തത്.

കെ.എഫ്.സിയുടെ തന്നെ ബോക്‌സിനുള്ളിലാക്ക് സീല്‍ ചെയ്താണ് ലബോറട്ടറിയിലെത്തിച്ചത്. എന്നാല്‍ ഈ കണ്ടെത്തലിനെക്കുറിച്ച് അറിയില്ലെന്ന് കെ.എഫ്.സി അറിയിച്ചു. മോശപ്പെട്ട സാഹചര്യത്തില്‍ സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നോ കൊണ്ടുപോകും വഴിയോ എന്തെങ്കിലും സംഭവിച്ചതാകുമെന്നാണ് കെ.എഫ്.സിയുടെ വിശദീകരണം. തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും കെ.എഫ്.സി പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.