കൊല്ലം: ജനസംഘത്തില്‍ചേരാന്‍ ശങ്കറിനെ ക്ഷണിച്ചിരുന്നെന്നും അവസാന കാലം വരെ ആര്‍ ശങ്കറിന് ജനസംഘവുമായി ബന്ധമുണ്ടായിരുന്നതായും പ്രധാനമന്ത്രി നരേനരേന്ദ്രമോഡി. കൊല്ലത്ത് ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. അദേഹത്തിന്റെ കോണ്‍ഗ്രസ് ബന്ധത്തെക്കുറിച്ച് ഒരക്ഷരംപോലും പറയാതിരിക്കാന്‍ മോഡി പ്രത്യേകം ശ്രദ്ധിച്ചു.പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിച്ചയാളായിരുന്നു ആര്‍ ശങ്കര്‍. അദേഹത്തെപ്പോലെ താനും പിന്നാക്കക്കാരനാണ്. അതുകൊണ്ടുതന്നെ പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് വേണ്ടിതന്നെ പ്രവര്‍ത്തിക്കും. കേരളത്തിന്റെ വികസനകാര്യത്തില്‍ ഒരു ഉപേക്ഷയും ഉണ്ടാകില്ല. പാര്‍ലമെന്റ് നടക്കുന്നതിനാല്‍ പ്രഖ്യാപനങ്ങള്‍ നടത്താനാവില്ലെന്നും മോഡി പറഞ്ഞു.
വിവാദങ്ങള്‍ കൊടുമ്പിരികൊണ്ടിരിക്കെ പ്രധാനമന്ത്രി കൊല്ലത്തെത്തിയത്. ആര്‍ ശങ്കറിന്റെ പൂര്‍ണ്ണകായ പ്രതിമ ആയിരങ്ങളെ സാക്ഷി നിര്‍ത്തി അനാച്ഛാദനം ചെയ്തു.
എറണാകുളത്തുനിന്ന് ഹെലികോപ്റ്ററില്‍ എത്തിയ പ്രധാനമന്ത്രി ഉച്ചയ്ക്ക് 3:05 ഓടെ ആശ്രാമം മൈതാനത്തെ ഹെലിപാഡില്‍ ഇറങ്ങി. മേയര്‍ വി.രാജേന്ദ്രബാബുവിന്റെയും കളക്ടര്‍ എ.ഷൈനാമോളുടെയും നേതൃത്വത്തില്‍ ഔദ്യോഗികമായി മോഡിയെ സ്വീകരിച്ചു. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എം.സുനിലിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി നേതാക്കളും സ്വീകരിച്ചു. ആശ്രാമം മൈതാനത്തുനിന്ന് ബുള്ളറ്റ് പ്രൂഫ് കാറില്‍ 10 മിനിട്ടുകൊണ്ട് എസ്എന്‍കോളേജിലെ ഉദ്ഘാടനവേദിയിലെത്തി. മുഖ്യമന്ത്രിയെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതോടെയാണ് പരിപാടി വിവാദത്തിലായത്. തികച്ചും സംഘ്പരിവാരിന്റെ പരിപാടിയെന്ന് തോന്നിക്കുന്നതായിരുന്നു പ്രതിമ അനാച്ഛാദന ചടങ്ങെന്നണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്.