കോണ്‍ഗ്രസുകാരോട് ഒരുകാലത്തും പൊറുക്കാന്‍ പറ്റില്ല; സിഖ് കൂട്ടക്കുരുതിയുടെ ഓര്‍മ്മകളില്‍ പഞ്ചാബ് മുഖ്യമന്ത്രി

ഛണ്ഡീഗഢ് :കോണ്‍ഗ്രസുകാര്‍ പൊറുക്കാവുന്ന തെറ്റല്ല ചെയ്തത്. അവര്‍ക്ക് ഒരുകാലത്തും മാപ്പ് കൊടുക്കാന്‍ സിഖ് സമുദായത്തിനാകില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍. 84ലെ സിഖ് വിരുദ്ധകലാപത്തെ ഓര്‍മ്മിച്ചെടുക്കുകയായിരുന്നു അദേഹം. എല്ലാ സിഖുകാരുടേയും മനസ്സില്‍ ഇന്നും സിഖ് കലാപത്തിന്റെ മുറിവുകള്‍ ഉണങ്ങാതെ അവശേഷിക്കുന്നുണ്ട്. സിഖുകാര്‍ക്കെതിരെ ഇത്തരമൊരു ക്രൂരകൃത്യത്തിന് ഗൂഢാലോചന നടത്തിയ കോണ്‍ഗ്രസിനോട് എങ്ങനെ പൊറുക്കാന്‍ കഴിയും ബാദല്‍ ചോദിക്കുന്നു. ഇത്തരമൊരു കൂട്ടക്കുരുതി ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും മാത്രമല്ല ഇതിന് ചുക്കാന്‍ പിടിച്ചവര്‍ക്ക് കോണ്‍ഗ്രസ് ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ നല്‍കി സംരക്ഷിക്കുകയും ചെയ്തു. മുറിവില്‍ ഉപ്പുതേക്കുന്നതിന് തുല്യമായിരുന്നു കോണ്‍ഗ്രസിന്റെ ഈ പ്രവൃത്തിയെന്നും അദ്ദേഹം പറഞ്ഞു. സിഖ് കലാപത്തിലെ ഇരകള്‍ക്ക് നീതി നല്‍കണമെന്നും ഇതിന് കാരണക്കാരയാവര്‍ക്ക് ഉചിതമായ ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് സിഖുകാരുടെ അവകാശ സംരക്ഷണത്തിന് വേണ്ടി നിലകൊള്ളുന്ന ശിരോമണി അകലി ദാല്‍ എന്ന സംഘടന പലകാലങ്ങളിലായി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിട്ടും തങ്ങള്‍ക്ക് ഇതുവരെ നീതി ലഭിച്ചില്ലെന്നും ബാദല്‍ പറയുന്നു. ഇന്ദിരാഗന്ധിയുടെ മരണവും സിഖ് കലാപവുമായി കൂട്ടിച്ചേര്‍ക്കപ്പെട്ടപ്പോള്‍ രാജ്യത്ത് ഗുജറാത്തിന് സമാനമായ രീതിയില്‍ മൂന്ന് പതിറ്റാണ്ട് മുമ്പാണ് സിഖ് വിരുദ്ധ കലാപമുണ്ടായത്.

© 2025 Live Kerala News. All Rights Reserved.