പശുവിനെ കൊല്ലുന്നവര്‍ രാജ്യത്തിന്റെ ശത്രുക്കളെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രി

ബീഫ് വിവാദത്തിന് എരിവ് പകര്‍ന്ന് കോണ്‍ഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത് രംഗത്ത്. പശുവിനെ കൊല്ലുന്നവര്‍ രാജ്യത്തിന്റെ ശത്രുക്കളാണെന്നും അവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ യാതൊരു അവകാശവുമില്ലെന്നാണ് റാവത്തിന്റെ പ്രസ്താവന. ഹരിദ്വാറില്‍ ഗോപാഷ്ടമി ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഹരീഷ് റാവത്തിന്റെ വിവാദ പരാമര്‍ശം.

ഗോവധം നടത്തുന്നവര്‍ ഏത് സമുദായത്തില്‍ പെട്ട ആളുകളാണെങ്കിലും അവര്‍ രാജ്യത്തിന്റെ ശത്രുക്കളാണ്. പശു സംരക്ഷണത്തിന് വളരെ പ്രാധാന്യം നല്‍കുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ഗോവധത്തിനെതിരായി ഒരു പ്രമേയം തന്നെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഗോവധവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ നിലപാടുകള്‍ക്ക് തികച്ചും വിപരീതമായി ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി തന്നെ പ്രസ്താവന നടത്തിയത് പുതിയ വിവാദങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.