ചണ്ഡീഗഡ് : പഞ്ചാബിൽ ദീപാവലി ദിനത്തിൽ ഭീകരാക്രമണം നടത്താനുള്ള പദ്ധതി കേന്ദ്ര ഏജൻസികളും പോലീസും ചേർന്ന് തകർത്തു. പാകിസ്താൻ ബന്ധമുള്ള രണ്ട് ഭീകരരെ അറസ്റ്റ് ചെയ്തു. കേന്ദ്ര ഏജൻസികളും അമൃത്സർ റൂറൽ പോലീസും സംയുക്തമായി നടത്തിയ ദൗത്യത്തിലൂടെയാണ് ഭീകരരെ കീഴടക്കിയത്. അമൃത്സർ സ്വദേശികളായ മെഹക്ദീപ് സിംഗ് എന്ന മെഹക്, ആദിത്യ എന്ന ആദി എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്.
പോലീസ് അന്വേഷണ റിപ്പോർട്ടിൽ പ്രതികളായ രണ്ടുപേർക്കും പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുടെ ഒരു പ്രവർത്തകനുമായി ബന്ധമുണ്ടായിരുന്നുവെന്ന് പറയുന്നു. ഇയാളാണ് ഇന്ത്യയിലേക്ക് ആയുധങ്ങൾ അയച്ചതെന്നും പോലീസ് എഫ്ഐആർ വ്യക്തമാക്കുന്നു. ഈ ശൃംഖലയിലെ മറ്റ് അംഗങ്ങളെയും അവരുടെ വിദേശ ബന്ധങ്ങളെയും കുറിച്ചുള്ള കൂടുതൽ അന്വേഷണങ്ങൾ നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.