നടുക്കം വിടാതെ രാജ്യം; പഹല്‍ഗാം ഭീകരാക്രമണത്തില്‍ മരണസംഖ്യ ഉയരുന്നു; രണ്ട് പേര്‍ പ്രാദേശിക ഭീകരര്‍

ശ്രീനഗര്‍: കശ്മീര്‍ പഹല്‍ഗാം ഭീകരാക്രമണത്തില്‍ മരണ സംഖ്യ ഉയരരുന്നു. ഇതുവരെ 29 പേര്‍ മരിച്ചതായാണ് ഔദ്യോഗിക വിവരം. മരിച്ച 26 പേരുടെ പൂര്‍ണ്ണ വിവരണങ്ങള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. ശ്രീനഗറില്‍ എത്തിച്ച മൃതദേഹങ്ങള്‍ ഇന്ന് തന്നെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. കൊല്ലപ്പെട്ട മലയാളി കൊച്ചി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം എയര്‍ ഇന്ത്യ വിമാനത്തില്‍ ഒരു മണിയോടെ ഡല്‍ഹിയില്‍ എത്തിക്കും. അവിടെ നിന്ന് 4.30 നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ 7.30 ഓടുകൂടി നെടുമ്പാശേരിയിലെത്തിക്കും. ആക്രമണത്തില്‍ പരിക്കേറ്റ 17 പേരില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

വിനോദ സഞ്ചാരികളെ വെടിവെച്ചുകൊന്ന ഭീകര സംഘത്തില്‍ ആര് പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് പ്രാദേശിക ഭീകരരാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഘത്തില്‍ അഫ്ഗാന്‍ ഭാഷയായ പഷ്‌തോ സംസാരിക്കുന്നവരുമുണ്ടായിരുന്നുവെന്നും അന്വേഷണ സംഘം പറയുന്നു. ഭീകരര്‍ക്കായി ബയ്‌സരണ്‍ വനമേഖലയില്‍ നാല് ഹെലികോപ്റ്ററുകളില്‍ സൈന്യം തെരച്ചില്‍ നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല. അതേസമയം, ആക്രമണവുമായി ബന്ധമില്ലെന്ന് പാകിസ്ഥാന്‍ പ്രതികരിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേരളീയര്‍ക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണമൊരുക്കി നോര്‍ക്ക റൂട്ട്‌സ്. നോര്‍ക്കയുടെ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണ് നടപടി.

ചിത്രം കടപ്പാട്: സോഷ്യല്‍മീഡിയ

© 2025 Live Kerala News. All Rights Reserved.