ആലപ്പുഴ: പ്രതിപക്ഷനേതാവ് വി.ഡി സതീശനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സതീശൻ അഹങ്കാരത്തിന്റെ ആൾരൂപമല്ലേ. ഇത്രയും നിലവാരമില്ലാത്ത പരോക്ഷമായിട്ട് ഒരു ബഹുമാനമില്ലാതെ സംസാരിക്കുന്ന പ്രതിപക്ഷനേതാവിനെ ഞാൻ കണ്ടിട്ടില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
താൻ സത്യം വിളിച്ചു പറഞ്ഞപ്പോൾ നിരവധി കോൺഗ്രസ് നേതാക്കൾ വിളിച്ച് അഭിനന്ദിച്ചു. അവർ പറയാൻ ആഗ്രഹിച്ചതാണ് താൻ പറഞ്ഞതെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു. ഞാനാണ് രാജാവും രാജ്ഞിയും രാജ്യവും എല്ലാം എന്ന ഭാവത്തിലാണ് പ്രതിപക്ഷനേതാവ് സംസാരിക്കുന്നത്. കെ.പി.സി.സി പ്രസിഡന്റിനെ മൂലയിലിരുത്തിക്കൊണ്ട്, ഒതുക്കിയല്ലേ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്.- വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
കെ സുധാകരന്റെ പക്വത കൊണ്ടാണ് കോൺഗ്രസ് പ്രശ്‌നങ്ങൾ ഒന്നും ഇല്ലാതെ പോകുന്നതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തനിക്ക് പത്തെൺപത് വയസ്സായി. ഇതിനിടയ്ക്ക് ഒട്ടേറെ കെപിസിസി പ്രസിഡന്റുമാരെയും പ്രതിപക്ഷ നേതാക്കളെയും കണ്ടിട്ടുണ്ട്. ഇത്രയും തറപറ പറയുന്ന, നിലവാരമില്ലാത്ത, ഒരു ബഹുമാനവുമില്ലാതെ സംസാരിക്കുന്ന ഒരു പ്രതിപക്ഷ നേതാവിനെ ഞാൻ കണ്ടിട്ടില്ലെന്നും, അദ്ദേഹം പറഞ്ഞു.