തൃശൂർ: തൃശൂർ ജില്ലയിലെ 9 തീരദേശ പഞ്ചായത്തുകളിൽ അടിയന്തരമായി കുടിവെള്ളം എത്തിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. കുടിവെള്ളം ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്കും പഞ്ചായത്ത് സെക്രട്ടറിമാർക്കുമാണെന്ന് കോടതി വ്യക്തമാക്കി. കളക്ടർ ഇക്കാര്യം ഉറപ്പ് വരുത്തണമെന്നും കോടതി നിർദ്ദേശം നൽകി.
നേരത്തെ, ശ്രീനാരായണപുരം പഞ്ചായത്തിൽ കുടിവെള്ള വിതരണത്തിന് പുറപ്പെടുവിച്ച ഉത്തരവ് നാട്ടിക ഫർക്ക പദ്ധതിയ്ക്ക് കീഴിൽ വരുന്ന മറ്റു പഞ്ചായത്തുകളായ ഏങ്ങണ്ടിയൂർ, വാടാപ്പള്ളി, തളിക്കുളം, നാട്ടിക, വലപ്പാട്, എടത്തിരുത്തി, കയ്‌പമംഗലം, മതിലകം, പെരിഞ്ഞനം തുടങ്ങിയ ഇടങ്ങളിലും നടപ്പാക്കണമെന്നാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവ്. ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടായാൽ സെക്രട്ടറിമാർ ഉത്തരവാദികളായിരിക്കുമെന്നും കോടതി അറിയിച്ചു.