തിരുവനന്തപുരം: സംസ്ഥാന സർക്കാർ രൂപീകരിച്ച ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്ന് നടനും എംഎൽഎയുമായ മുകേഷിനെ ഒഴിവാക്കിക്കൊണ്ടുള്ള നീക്കവുമായി സർക്കാർ. എന്നാൽ എംഎൽഎ സ്ഥാനത്തുനിന്ന് രാജിവെക്കാൻ പാർട്ടി ആവശ്യപ്പെടില്ല. മുകേഷ് എംഎൽൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഐഎം.
സിനിമാ മേഖലയിൽ ആരോപണം നേരിടുന്ന വ്യക്തി തന്നെ സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച് നയം രൂപീകരിക്കാനുള്ള സമിതിയിൽ അംഗമാക്കുന്നതിലൂടെ സർക്കാർ എന്ത് നയമാണ് മുന്നോട്ട് വയ്ക്കുന്നത് എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. പ്രതിഷേധം കൂടി ശക്തമായതോടെ സമിതിയിൽ നിന്ന് മുകേഷിനെ ഒഴിവാക്കാനുള്ള ചർച്ചകൾ സജീവമായി നടക്കുകയാണ്.
മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ഇന്നലെ മഹിളാ കോൺഗ്രസ് കൊല്ലത്ത് മുകേഷിന്റെ കോലം കത്തിച്ചിരുന്നു. എം വിൻസന്റ്, എൽദോസ് കുന്നപ്പിള്ളിൽ എന്നീ എംഎൽഎമാർ ആരോപണവിധേയരായ ഘട്ടത്തിൽ സ്ഥാനം രാജിവെച്ചില്ലല്ലോ എന്ന് മറുചോദ്യം പ്രതിപക്ഷത്തിന്റെ വായടപ്പിക്കാൻ ഇടതുമുന്നണിയിൽ നിന്ന് ഉയരുന്നുണ്ട്.