ന്യൂഡൽഹി: ബഹു രാഷ്ട്രീയ പാര്‍ട്ടി ജനാധിപത്യ സംവിധാനം രാജ്യ പുരോഗതിക്ക് തടസമാണോയെന്ന് സംശയമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എല്ലാ വിഭാഗത്തിനും തുല്യ പ്രാതിനിധ്യമുണ്ടാകണമെന്ന ലക്ഷ്യത്തോടെയാണ് ലോകത്താകമാനമുള്ള ജനാധിപത്യ രാജ്യങ്ങളെ പഠിച്ച് ഇന്ത്യയില്‍ ബഹു പാര്‍ട്ടി സംവിധാനം ഭരണഘടന നിര്‍മാതാക്കള്‍ നടപ്പാക്കിയത്.
എന്നാൽ സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷത്തിന് ശേഷം ബഹു പാര്‍ട്ടി ജനാധിപത്യ സംവിധാനം പരാജയമാണോയെന്ന് ജനത്തിനു സംശയമുണ്ടായിരിക്കുന്നു .ഓള്‍ ഇന്ത്യ മാനേജ്‌മെന്‍റ് അസോസിയേഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുപിഎ ഭരണകാലത്ത് അതിര്‍ത്തി അശാന്തമായിരുന്നു. പട്ടാളക്കാരുടെ തലയറുക്കപ്പെട്ടു. ക്യാബിനറ്റിലെ എല്ലാ മന്ത്രിമാരും പ്രധാനമന്ത്രിമാരെന്ന പോലെയായിരുന്നു പ്രവര്‍ത്തിച്ചത്. ചില സര്‍ക്കാരുകൾക്ക് വലിയ തീരുമാനമെടുക്കാൻ 30 വർഷം വേണം. പക്ഷെ ഈ സർക്കാരിനു നിശ്ചയദാർഢ്യമുണ്ട് ,ജനങ്ങൾക്ക് വേണ്ടി നല്ലത് ചെയ്യുമ്പോൾ അത് വേഗത്തിൽ ആകണമെന്നും അമിത് ഷാ പറഞ്ഞു.