കാണാതായ തൊഗാഡിയയെ ആശുപത്രി കിടക്കയില്‍ നിന്നും കണ്ടെത്തി

വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) രാജ്യാന്തര വർക്കിങ് പ്രസിഡന്റ് പ്രവീൺ തൊഗാഡിയയെ അബോധാവസ്ഥയിൽ അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊഗാഡിയയെ തിങ്കളാഴ്ച രാവിലെ മുതൽ കാണാനില്ലെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അനുയായികൾ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹത്തെ ഒരു പാർക്കിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്

ഷാഹിദാബാദ് ചന്ദ്രമണി ആസ്​പത്രിയിലാണ് അദ്ദേഹത്തെ അര്‍ധബോധാവസ്ഥയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് അഹമ്മദാബാദില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയെന്നാണ് വി.എച്ച്.പി. പ്രവര്‍ത്തകര്‍ പരാതിപ്പെട്ടിരുന്നത്.

വൈകീട്ടുവരെ പരാതിയില്‍ കൃത്യമായ മറുപടി ലഭിക്കാഞ്ഞതിനാല്‍ വി.എച്ച്.പി. പ്രവര്‍ത്തകര്‍ അഹമ്മദാബാദിലെ സോല പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയും സമീപത്തെ സര്‍കേജ്ജ്-ഗാന്ധിനഗര്‍ ദേശീയപാത ഉപരോധിക്കുകയും ചെയ്തു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ നിര്‍ദേശമനുസരിച്ചില്ലെന്ന കുറ്റംചുമത്തി നേരത്തേ രാജസ്ഥാന്‍ പോലീസ് തൊഗാഡിയയുടെപേരില്‍ കേസെടുത്തിരുന്നു. ഈ കേസില്‍ രാജസ്ഥാന്‍ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചുവെന്നാണ് വി.എച്ച്.പി.യുടെ ആരോപണം. സംഭവത്തിന്റെ ഉത്തരവാദിത്വം ഗുജറാത്ത് ഭരണകൂടത്തിനാണെന്ന് വി.എച്ച്.പി. ഗുജറാത്ത് യൂണിറ്റ് ജനറല്‍ സെക്രട്ടറി രഞ്ചോഡ് ബര്‍വാദ് ആരോപിച്ചു.

© 2025 Live Kerala News. All Rights Reserved.