ഇന്ത്യയിലേക്ക് ഭീകരരെ കടത്തിവിടാന്‍ പുതിയ വഴിതേടി പാകിസ്ഥാന്‍; കശ്മീരിന് പകരം മ്യാന്‍മര്‍-തായ്‌ലന്‍ഡ് അതിര്‍ത്തികള്‍ ഉപയോഗിക്കാന്‍ നീക്കം

ഇസ്‌ലാമാബാദ്: ഇന്ത്യയിലേക്ക് ഭീകരരെ കടത്തിവിടാന്‍ പുതിയ മാര്‍ഗങ്ങള്‍ പാക് ചാരസംഘടന ഐഎസ്‌ഐ തയ്യാറാക്കിയതായി റിപ്പോര്‍ട്ട്. ജമ്മു കശ്മീര്‍ അതിര്‍ത്തി വഴിയാണു ഭീകരര്‍ പ്രധാനമായും ഇന്ത്യയിലേക്കു നുഴഞ്ഞുകയറുന്നതും ആക്രമണങ്ങള്‍ നടത്തുന്നതും. ഇതിനു പകരം, ഇന്ത്യയുടെ കിഴക്കന്‍ അതിര്‍ത്തികളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ച് അവിടെ രഹസ്യമായി ഭീകരരുടെ ലോഞ്ച് പാഡുകള്‍ നിര്‍മിക്കാനാണു പദ്ധതിയെന്നാണു റിപ്പോര്‍ട്ട്. ഐഎസ്‌ഐ ഇത്തരം നീക്കവുമായി മുന്നോട്ടുപോവുകയാണ് എന്നാണു രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇന്ത്യാ ടുഡെയാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.മ്യാന്‍മര്‍ – തായ്‌ലന്‍ഡ് അതിര്‍ത്തില്‍ ഐഎസ്‌ഐ, ഭീകരരുടെ പുതിയ ലോഞ്ച് പാഡ് നിര്‍മിക്കാന്‍ ശ്രമിക്കുന്നു. ഇതിനു മുന്നോടിയായി മ്യാന്‍മര്‍ – തായ്‌ലന്‍ഡ് അതിര്‍ത്തിയിലുള്ള മരിസോട്ടില്‍ പുതിയ ഭീകര ക്യാംപ് തയാറാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലും ബംഗ്ലാദേശിലും ആക്രമണം നടത്തുകയെന്നതാണ് ഈ ലോഞ്ച്പാഡിന്റെ ഉദ്ദേശം. ഇതിന്റെ ചിത്രങ്ങള്‍ ഏതാനും മാസം മുന്‍പു രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചിരുന്നു.

© 2025 Live Kerala News. All Rights Reserved.