ചണ്ഡീഗഡ് അഡ്മിനിസ്‌ട്രേറ്ററായി അല്‍ഫോണ്‍സ് കണ്ണന്താനത്തെ നിയമിച്ചു; ലഫ്.ഗവര്‍ണര്‍ റാങ്കിലാണ് നിയമനം

ന്യൂഡല്‍ഹി: ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം അല്‍ഫോണ്‍സ് കണ്ണന്താനത്തെ ചണ്ഡീഗഢിന്റെ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗാണ് ഇക്കാര്യം അറിയിച്ചത്. ലഫ്. ഗവര്‍ണര്‍ റാങ്കിലാണ് പുതിയ നിയമനം. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളുടെ പൊതു തലസ്ഥാന നഗരമായ ചണ്ഡിഗഡിന്റെ ഭരണചുമതലയാണ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക്. പഞ്ചാബ് ഗവര്‍ണര്‍ക്കായിരുന്നു ഇതുവരെ ചണ്ഡിഗഡിന്റെ ഭരണചുമതല. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കേരളത്തില്‍ നിന്നുള്ള ഒരു ബിജെപി നേതാവിന് ലഭിക്കുന്ന ഉന്നത പദവിയാണിത്. 40 വര്‍ഷമായി പഞ്ചാബ് ഗവര്‍ണര്‍മാരായിരുന്നു ചണ്ഡീഗഡ് അഡ്മിനിസ്‌ട്രേറ്റര്‍ പദവി കൂടി വഹിച്ചിരുന്നത്. ഈ രീതിക്ക് മാറ്റംവരുത്തിയാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പദവി നല്‍കിയിരിക്കുന്നത്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളുടെ പൊതു തലസ്ഥാനമാണ് ചണ്ഡീഗഡ്. ഇത് കേന്ദ്രഭരണ പ്രദേശം കൂടിയാണ്. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥാന കണ്ണന്താനം ജോലി രാജിവെച്ച് സിപിഐഎം ടിക്കറ്റില്‍ മല്‍സരിച്ച് എംഎല്‍എ ആയിരുന്നു. പിന്നീട് അദ്ദേഹം ബിജെപിയില്‍ ചേരുകയായിരുന്നു. നിതിന്‍ ഗഡ്കരി ബിജെപി അധ്യക്ഷനായിരിക്കെ അദ്ദേഹം മുന്‍കൈ എടുത്താണ് കണ്ണന്താനത്തെ പാര്‍ട്ടിയിലെത്തിച്ചത്.

© 2025 Live Kerala News. All Rights Reserved.