പി ശ്രീരാമകൃഷ്ണന്‍ സ്പീക്കര്‍; പിസി ജോര്‍ജ്ജ് വോട്ട് അസാധുവാക്കി; എല്‍ഡിഎഫിന് വോട്ടുചെയ്തതായി ഒ രാജഗോപാല്‍

തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ 22മത് സ്പീക്കറായി പൊന്നാനി നിയമസഭാംഗമായ പി. ശ്രീരാമകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. രഹസ്യ ബാലറ്റിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്. പ്രതിപക്ഷ സ്ഥാനാര്‍ഥിയായ കുന്നത്തുനാട് എംഎല്‍എ കോണ്‍ഗ്രസിലെ വി.പി. സജീന്ദ്രനെ പരാജയപ്പെടുത്തിയാണ് ശ്രീരാമകൃഷ്ണന്‍ സ്പീക്കര്‍ സ്ഥാനത്തേക്കെത്തുന്നത്. അതേസമയം, ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കിയ സ്വതന്ത്രനായ പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജ് തന്റെ വോട്ട് മന:പൂര്‍വം അസാധുവാക്കി. ബാലറ്റ് പേപ്പര്‍ ഒന്നും രേഖപ്പെടുത്താതെ മടക്കി പെട്ടിയിട്ടതോടെയാണ് ഇദ്ദേഹത്തിന്റെ വോട്ട് അസാധുവായത്. എന്നാല്‍ എല്‍ഡിഎഫിലെ പി ശ്രീരാമകൃഷ്ണനാണ് താന്‍ വോട്ട് ചെയ്തതെന്ന് എന്‍ഡിഎ എംഎല്‍എയായ ഒ രാജഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ബിജെപിയുടെ വോട്ട് ആവശ്യമില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞതിനാലാണ് എല്‍ഡിഎഫിന് ചെയ്തതെന്ന് അദേഹം പറഞ്ഞു. രാവിലെ ഒമ്പതിനു സഭാസമ്മേളന ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 92 വോട്ടാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇടതു അംഗബലത്തെക്കാളും ഒരു വോട്ട് കൂടുതല്‍ ലഭിച്ചു. ക ഇദ്ദേഹം വോട്ടുകള്‍ നേടി. 46 വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചത്. ഒരു വോട്ട് അസാധുവായി. എല്‍ഡിഎഫിന് പ്രതിപക്ഷത്ത് നിന്ന് രണ്ട് വോട്ടുകള്‍ കൂടുതല്‍ കിട്ടി. 91 അംഗങ്ങളുള്ള എല്‍ഡിഎഫില്‍ പ്രോടൈം സ്പീക്കര്‍ വോട്ട് രേഖപ്പെടുത്തിയിട്ടില്ല.

© 2025 Live Kerala News. All Rights Reserved.