ലീലയുടെ ചിത്രീകരണവുമായി രഞ്ജിത് മുന്നോട്ടുപോകുന്നു; സമരം പൊളിച്ചെന്നാരോപിച്ച് രഞ്ജിതിനെ നിര്‍മ്മാതാക്കളുടെ സംഘടനയില്‍ നിന്ന് പുറത്താക്കി

കൊച്ചി: നിര്‍മ്മാതാക്കളുടെ സമരം പൊളിച്ചെന്നാരോപിച്ച് പ്രമുഖ സംവിധായകനും നിര്‍മ്മാതാവുമായ രഞ്ജിനെ നിര്‍മ്മാതാക്കളുെട സംഘടനയായ
പ്രൊഡ്യൂസേര്‍സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കി. സമരത്തിന്റെ പേരില്‍ ചിത്രീകരണം നിര്‍ത്തിവയ്ക്കാന്‍ നിര്‍മാതാക്കളുടെ സംഘടന തീരുമാനിച്ചിട്ടും അത് അനുസരിക്കാതെ വര്‍ധിച്ച കൂലി കൊടുത്ത് ചിത്രീകരണം തുടര്‍ന്നതിനെ തുടര്‍ന്നാണ് പുറത്താക്കല്‍.രഞ്ജിതിന്റെ ക്യാപിറ്റോള്‍ സിനിമയെയും മറ്റൊരു നിര്‍മ്മാണ കമ്പനിയായ ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയെയും നിമാതാക്കളുടെ സംഘടനയില്‍ നിന്ന് പുറത്താക്കിയത്്.

സിനിമാ സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് 33 ശതമാനം വര്‍ധനയാണ് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് നല്‍കാന്‍ തയ്യാറല്ലെന്ന് പ്രൊഡ്യൂസര്‍സ് അസോസിയേഷന്‍ അറിയിച്ചു. 33 ശതമാനം കൂടുതല്‍ വേതനം തരാന്‍ തയ്യാറുള്ള നിര്‍മാതാക്കളുടെ ചിത്രം മാത്രം ചെയ്താല്‍ മതിയെന്ന് ഫെഫ്കയും തീരുമാനമെടുത്തു. ഈ തീരുമാനത്തില്‍ ഒരു നിര്‍മാതാവും വേതനം വര്‍ധിപ്പിക്കരുതെന്ന് പ്രൊഡ്യൂസര്‍സ് അസോസിയേഷനും കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ഈ തീരുമാനത്തിന് എതിരായി ചിത്രീകരണം തുടര്‍ന്ന ചിത്രങ്ങളുടെ നിമാതാക്കളെയും അവരുടെ സംഘടനകളെയും ആണ് പ്രൊഡ്യൂസര്‍ അസോസിയേഷനില്‍ നിന്ന് പുറത്താക്കിയത്.രഞ്ജിത് സംവിധാനം ചെയ്യുന്ന ലീല എന്ന ചിത്രം ഒന്നാം തീയതി ചിത്രീകരണം തുടങ്ങിയിരുന്നു. ദുല്‍ഖര്‍ നായകനാകുന്ന രാജീവ് രവി ചിത്രവും ചിത്രീകരണം പുരോഗമിക്കുകയാണ്. ഈ രണ്ട് ചിത്രങ്ങളുടെയും നിര്‍മാതാക്കള്‍ക്കും നിര്‍മാണ കമ്പനികള്‍ക്കെതിരെയുമാണ് നടപടി. നിര്‍മ്മാതാക്കളുടെ നടപടിക്കെതിരെ കമല്‍ ഉള്‍പ്പെടെയുള്ള സിനിമാപ്രവര്‍ത്തകര്‍ രംഗത്തുവന്നിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.