പരിസ്ഥിതിലോല മേഖല; കേരളത്തിന്റെ നിലപാടിന് കേന്ദ്രത്തിന്റെ അംഗീകാരം

ന്യൂഡല്‍ഹി: പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് കേരളത്തിന്റെ നിലപാട് കേന്ദ്രം അംഗീകരിച്ചെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഒരേ വില്ലേജില്‍ തന്നെ പരസ്ഥിതിലോല ഭൂമിയും അല്ലാത്ത ഭൂമിയും ഉണ്ടാകും. കേരളത്തിലെ സവിശേഷ സാഹചര്യം കേന്ദ്രം മനസിലാക്കിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

മറ്റു സംസ്ഥാനങ്ങളില്‍ ഒരു വില്ലേജ് എന്നു പറഞ്ഞാല്‍ ഒരു വാര്‍ഡ് പോലെയാണ്. എന്നാല്‍ കേരളത്തില്‍ ഒരു വില്ലേജ് ഒരു പഞ്ചായത്ത് പോലെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്ക്കറുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വനം വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

പരിസ്ഥിതി ലോലപ്രദേശവുമായി ബന്ധപ്പെട്ട് വില്ലേജുകളെ വേര്‍തിരിക്കില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ പക്ഷം. വില്ലേജുകളെ ഭാഗികമായി പരിസ്ഥിതിലോല പ്രദേശമാക്കാനാകില്ല. വില്ലേജുകളെ മുഴുവനായി ഉള്‍പ്പെടുത്തണം, ഇല്ലെങ്കില്‍ ഒഴിവാക്കണം. കേരളത്തിന്റെ നിലപാട് സ്വീകരിക്കാനാകില്ലെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പറഞ്ഞിരുന്നു.

© 2025 Live Kerala News. All Rights Reserved.